ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോൺസ്റ്റബിൾ ഷേർ സിംഗ് യൂണിഫോമിലെത്തി സർവീസിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി. എന്നാൽ, ഇയാൾ നിലവിൽ സർവീസിൽ നിന്ന് സസ്പെൻഷനിലായിരുന്നെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ ഇയാളെ സർവീസിൽ നിന്ന് പൂർണ്ണമായി പിരിച്ചുവിടുന്നതിനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിച്ചുവരികയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
സമരവേദിയിൽ സംസാരിച്ച ഷേർ സിംഗ്, ഉത്തരാഖണ്ഡിലെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പരീക്ഷകളിൽ വലിയ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും നടന്നതായി ഗുരുതര ആരോപണമുന്നയിച്ചു. പട്‌വാരി പരീക്ഷയുടെ ചോദ്യപേപ്പർ സാധാരണ കടകളിൽ പോലും ലഭ്യമായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. “ഇത് ഭഗത് സിംഗിന്റെ നാടാണ്; വിപ്ലവം ബോംബിലൂടെയോ തോക്കിലൂടെയോ അല്ല, ശക്തമായ ആശയങ്ങളിലൂടെയാണ് വരുന്നത്” എന്ന് പ്രഖ്യാപിച്ച ഷേർ സിംഗ്, തന്റെ യൂണിഫോമിലെ ബാഡ്ജ് ഊരി സിജെപി നേതാവായ അഭിജീത് ദിപ്‌കെയ്ക്ക് കൈമാറി. ചെറുപ്പക്കാരുടെ പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താൻ രാജിവെക്കുന്നതെന്നും വ്യക്തമാക്കി.
എന്നാൽ വീഡിയോ വൈറലായതോടെ ഉത്തരാഖണ്ഡ് പൊലീസ് ഷേർ സിംഗിന്റെ അവകാശവാദങ്ങൾ പൂർണ്ണമായും തള്ളി രംഗത്തെത്തി. പിഥോറഗഢിൽ ജോലി ചെയ്തിരുന്ന ഷേർ സിംഗ് ജൂൺ 28 മുതൽ അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് കുമാവോൺ റേഞ്ച് ഐജി നിവേദിത കുക്രേതി വ്യക്തമാക്കി. വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് ജൂലൈ 20-ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ജന്തർ മന്തറിലെ വേദിയിൽ വെച്ച് ഇയാൾ നടത്തിയത് ഔദ്യോഗികമായി യാതൊരു പ്രാധാന്യവുമില്ലാത്ത പ്രഖ്യാപനമാണെന്നും അവർ കൂട്ടിച്ചേർത്തു.
കൂടാതെ, ഷേർ സിംഗിനെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി. 2025 ഓഗസ്റ്റിൽ ഹരിദ്വാറിലെ ഗംഗനഹർ സ്റ്റേഷനിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വരികയും ചെയ്തിട്ടുണ്ട്. തുടർന്ന് ജാമ്യത്തിലിറങ്ങിയ ഇയാളെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ നടന്നുവരുന്നതിനിടെയാണ് ഈ സംഭവം. ജന്തർ മന്തറിലെ പ്രകോപനപരമായ പ്രസംഗവും അച്ചടക്കലംഘനവും കണക്കിലെടുത്ത് ഇയാൾക്കെതിരെ കൂടുതൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.




