Crime

ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്നു; മലയാളി കളരിപ്പയറ്റ് ആശാനും ഭാര്യയും അറസ്റ്റില്‍

ബംഗലുരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് ആശാനായ മലയാളിയെയും കശ്മീരുകാരിയായ ഭാര്യയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 25 ന് ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കളരിപ്പയറ്റ് ആശാന്‍ 32 കാരനായ മനോജ് കുമാറിനെയും ഭാര്യ 30കാരി ആരതി ശര്‍മ്മയെയുമാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകാ സ്വദേശിയായ ദര്‍ശന്‍ എന്ന ഡെലിവറി ഏജന്റാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു യുവാവ്. നടരാജ ലേ ഔട്ടില്‍ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഒരു ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ പോകുന്നതിനിടയില്‍ കുമാറിന്റെ വലതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ദര്‍ശന്റെ സ്‌കൂട്ടര്‍ കാറില്‍ ഉരസുകയായിരുന്നു. സംഭവത്തില്‍ ദര്‍ശന്‍ മാപ്പു പറഞ്ഞെങ്കിലും ഇതില്‍ കൂട്ടാക്കാതിരുന്ന കുമാര്‍ കാര്‍ യു ടേണ്‍ എടുത്ത് സ്‌കൂട്ടറിനെ പിന്തുടരുകയും പിന്നില്‍ നിന്നും ഇടിച്ചുവീഴ്ത്തുകയും ചെയ്തു. ദര്‍ശനും കൂട്ടത്തിലുണ്ടായിരുന്ന വരുണും താഴെ വീണു.

വഴിയില്‍ വീണ് പരിക്കേറ്റ് ഇരുവരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം ദര്‍ശന്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ദര്‍ശന്റെ സഹോദരി പുട്ടനഹള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും കൊലപാതകക്കേസില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ വെച്ചുള്ള പരിശോധനയില്‍ കുമാറിനെയും ആരതിയെയും പിടികൂടുകയുമായിരുന്നു. സംഭവത്തില്‍ ആരതിക്ക് പങ്കില്ലെന്നും താന്‍ തനിച്ചാണ് എല്ലാം ചെയ്‌തെന്നും മനോജ്കുമാര്‍ പറഞ്ഞെങ്കിലും പോലീസ് സിസിടിവി പരിശോധന നടത്തി ആരതിയുടെ പങ്ക് കണ്ടെത്തുകയായിരുന്നു.