Crime

ബോസിന്റെ ഒന്നര കോടി തട്ടിയെടുത്ത് ക്ഷേത്രങ്ങളില്‍ കാണിക്കയിട്ട് ഡ്രൈവര്‍, തിരികെ എടുക്കാനാവില്ലെന്ന് പോലീസ്

ബോസിന്റെ ഒന്നര കോടി രൂപ തട്ടിയെടുത്ത് കാണിക്കയിട്ട് കാര്‍ ഡ്രൈവര്‍. ബെംഗളൂരുവിലാണ് ഈ സംഭവം നടന്നത്. ബെംഗളൂരുവിലെ കൊദന്തരാമപുരയിലെ 46 -കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൈവശമുണ്ടായിരുന്ന 1.51 കോടി രൂപ അടങ്ങിയ ബാഗാണ് പത്ത് വര്‍ഷമായി തന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവര്‍ രാജേഷിനെ ഏല്‍പ്പിച്ചത്.

ബാങ്കില്‍ അടയ്ക്കണമെന്നും തത്കാലം കാറില്‍ കൊണ്ട് വയ്ക്കാനും ബോസ് കാര്‍ ഡ്രൈവര്‍ രാജേഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി അദ്ദേഹം താഴെ എത്തിയപ്പോള്‍ കാറും ഡ്രൈവര്‍ രാജേഷിനെയും കാണാനില്ലായിരുന്നു. ഉടനെ തന്നെ ബോസ് ഓഫീസിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ കാര്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു. തുടര്‍ന്ന് രാജേഷിനെ വിളിച്ചു. മരുന്ന് വാങ്ങാന്‍ പോയതാണെന്നും 10 മിനിറ്റിനുള്ളില്‍ വരുമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ തിരിച്ച് വരികയോ വിളിക്കുകയോ ചെയ്തില്ല

രാജേഷിനെ കാണാനില്ലെന്ന് വ്യക്തമായതോടെ ഉടമസ്ഥന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ്, രാജേഷിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പട്ടു. തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തിയതി രാജേഷ് പോലീസ് സ്റ്റേഷനിലെത്തി. പിന്നാലെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി ഏതാണ്ട് ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവഴിച്ചെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു. പതിനായിരക്കണക്കിന് തുക വിവിധ ക്ഷേത്രങ്ങളില്‍ കാണിക്കയായി നിക്ഷേപിച്ചെന്നും രാജേഷ് പോലീസിനോട് പറഞ്ഞു. ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ പണം തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബെംഗളൂരു പോലീസ്.