Sports

രോഹിത്തും കോഹ്ലിയും ഗ്രേഡ് ‘ബി’യിലേക്കിറങ്ങി, സഞ്ജു ‘സി’യിൽ, ഇഷാന്‍ കിഷനെ തഴഞ്ഞു; താരങ്ങളുടെ വാര്‍ഷിക കരാറുകള്‍

മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ്‌ താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ഗ്രേഡ്‌ ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ്‌ പട്ടികയെ ശ്രദ്ധേയമാക്കുന്നത്‌. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ്‌ കളിക്കുന്നത്‌.

മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ തരംതാഴ്ത്തൽ ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു. അതേസമയം 7 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയിരുന്ന ‘എ പ്ലസ്’ വിഭാഗം ഇത്തവണ പൂര്‍ണമായും ഒഴിവാക്കി. എ കാറ്റഗറിയാണ് കരാർ പട്ടികയിലെ ഏറ്റവും ഉയർന്ന സ്ഥാനം.

ടെസ്‌റ്റ് ഏകദിന നായകന്‍ ശുഭ്‌മന്‍ ഗില്‍, പേസര്‍ ജസ്‌പ്രീത്‌ ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ്‌ എ ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. ട്വന്റി-20 നായകന്‍ സൂര്യകുമാര്‍ യാദവ്‌ ബി ഗ്രേഡിലും മലയാളിതാരം സഞ്‌ജു സാംസണ്‍ സി ഗ്രേഡ്‌ പട്ടികയിലുമാണ്‌.
ഗ്രേഡ്‌ ബി: വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, വാഷിങ്‌ടണ്‍ സുന്ദര്‍, മുഹമ്മദ്‌ സിറാജ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ഋഷഭ്‌ പന്ത്‌, കുല്‍ദീപ്‌ യാദവ്‌, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ്‌ അയ്യര്‍.

ഗ്രേഡ്‌ സി: അക്‌സര്‍ പട്ടേല്‍, തിലക്‌ വര്‍മ, റിങ്കു സിങ്‌, ശിവം ദുബെ, സഞ്‌ജു സാംസണ്‍, അര്‍ഷ്‌ദീപ്‌ സിങ്‌, പ്രസിദ്ധ്‌ കൃഷ്‌ണ, ആകാശ്‌ ദീപ്‌, ധ്രുവ്‌ ജുറെല്‍, ഹര്‍ഷിത്‌ റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ്‌ കുമാര്‍ റെഡ്‌ഡി, അഭിഷേക്‌ ശര്‍മ, സായ്‌ സുദര്‍ശന്‍, രവി ബിഷ്‌ണോയ്‌, ഋതുരാജ്‌ ഗെയ്‌ക്ക്വാദ്‌.

അതേസമയം ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാന്‍ കിഷനെ വാര്‍ഷിക കരാറില്‍ നിന്ന് വീണ്ടും തഴ‍ഞ്ഞു. സി ഗ്രേഡിലായിരുന്ന സഞ്ജു ഇത്തവണയും ആ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇത് പ്രകാരം ബിസിസിഐയുടെ പദ്ധതികളിൽ സഞ്ജു സാംസണ് ഇനിയും സ്ഥാനമുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സമീപകാലത്തായി മോശം ഫോമിലാണ് സഞ്ജു സാംസണുള്ളത്.

സീനിയര്‍ വനിതാ വിഭാഗം ഗ്രേഡ്‌ എയില്‍ നാലു താരങ്ങളെ ഉള്‍പ്പെടുത്തി; ഹര്‍മന്‍പ്രീത്‌ കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഗ്‌സ്, ദീപ്‌തി ശര്‍മ എന്നിവരാണ് ഇവര്‍. രേണുക താക്കൂര്‍, ഷഫാലി വെര്‍മ, റിച്ചാ ഘോഷ്‌, സ്‌നേഹ്‌ റാണ എന്നിവരാണ്‌ ഗ്രേഡ്‌ ബിയിലുള്ളത്‌.

ഗ്രേഡ്‌ സിയില്‍ രാധാ യാദവ്‌, അമന്‍ജോത്‌ കൗര്‍, പ്രതിക റാവല്‍, ക്രാന്തി ഗൗഡ്‌, ഉമാ ഛേത്രി, അരുന്ധതി റെഡ്‌ഡി, ശ്രീചാരിണി, യാസ്‌തിക ഭാട്ടിയ, ഹര്‍ലീന്‍ ദിയോള്‍, കാഷ്‌വീ ഗൗതം, ജി. കമാലിനി, വൈഷ്‌ണവി ശര്‍മ, തേജല്‍ ഹസബ്‌നിസ്‌.

Leave a Reply

Your email address will not be published. Required fields are marked *