Featured Sports

‘അധിക്ഷേപം കൊണ്ട് കപ്പ് നേടാനാവില്ല!’ – പാക് ആരാധകർക്ക് മറുപടിയുമായി സൽമാൻ ആഗയുടെ ഭാര്യ

ലഹോര്‍: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനോട്‌ തോറ്റതിനു പിന്നാലെ തനിക്കും മകനും നേരെയുണ്ടായ സൈബറാക്രമണത്തില്‍ പ്രതികരിച്ച്‌ പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ അലി ആഗയുടെ ഭാര്യ സാബ മന്‍സര്‍. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ്‌ സാബ രൂക്ഷമായി പ്രതികരിച്ചത്‌. ”തന്നെയും നിഷ്‌കളങ്കനായ മകനെയും അധിക്ഷേപിക്കുന്നത്‌ നിങ്ങള്‍ക്ക്‌ ലോകകപ്പ്‌ നേടിത്തരില്ല, പാകിസ്‌താന്‍ ആരാധകരെ.” സബ മന്‍സര്‍ ഇന്‍സ്‌റ്റഗ്രാം സേ്‌റ്റാറിയില്‍ കുറിച്ചു.

വൈറലാകും മുമ്പു തന്നെ സാബ പോസ്‌റ്റ് നീക്കം ചെയ്‌തു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റതോടെ പാകിസ്‌താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി. അതോടെയാണ്‌ സല്‍മാന്റെ കുടുംബത്തിനു നേരെ സൈബറാക്രമണം ഉണ്ടായത്‌.

പാകിസ്‌താനെ രണ്ടു വിക്കറ്റിന്‌ തോല്‍പ്പിച്ച ഇംഗ്ലണ്ട്‌ സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി. ട്വന്റി20 ലോകകപ്പ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നുമായി നായകന്‍ ഹാരി ബ്രൂക്ക്‌ (51 പന്തില്‍ 100) മുന്നില്‍നിന്നു നയിച്ചതോടെയാണ്‌ ഇംഗ്ലണ്ട്‌ ജയിച്ചത്‌. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ ഓപ്പണര്‍ സാഹിബ്‌സാദാ ഫര്‍ഹാന്റെ (45 പന്തില്‍ 63) അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഒന്‍പത്‌ വിക്കറ്റിന്‌ 164 റണ്ണെടുത്തു.

ഇംഗ്ലണ്ട്‌ അഞ്ച്‌ പന്തുകള്‍ ശേഷിക്കേ ലക്ഷ്യം കണ്ടു. പാകിസ്‌താന്റെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇംഗ്ലണ്ടിനോടു തോറ്റതോടെ അവരുടെ സെമി സാധ്യത അപ്രവചനീയമായി. ഷഹീന്‍ ഷാ അഫ്രീഡി എറിഞ്ഞ 17-ാം ഓവറില്‍ ബ്രൂക്‌ പുറത്തായതോടെ ഇംഗ്ലണ്ട്‌ സമ്മര്‍ദത്തിലായി. മുഹമ്മദ്‌ നവാസ്‌ എറിഞ്ഞ 19-ാം ഓവറില്‍ വില്‍ ജാക്‌സും (23 പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 28), ജാമി ഓവര്‍ടണ്‍ (0) എന്നിവരും പുറത്തായി. സല്‍മാന്‍ മിര്‍സ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം മൂന്ന്‌ റണ്ണായിരുന്നു. നേരിട്ട ആദ്യ പന്ത്‌ തന്നെ അതിര്‍ത്തി കടത്തി ജോഫ്ര ആര്‍ച്ചര്‍ ടീമിനെ ജയത്തിലെത്തിച്ചു.