Crime

പ്രണയം നടിച്ച യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി; കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍

പറവൂര്‍: പ്രണയംനടിച്ചെത്തിയ യുവാവിനൊപ്പം വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോന്ന പെണ്‍കുട്ടിയെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ പതിനെട്ടുകാരിയെയാണ്‌ ചാവക്കാട്‌ സ്വദേശിയായ യുവാവിനൊപ്പം അസ്വഭാവികമായി കണ്ടത്‌. തിങ്കളാഴ്‌ച രാത്രി ഏഴുമണിയോടെ ഗോതുരുത്ത്‌ പളളിപ്പടിയിലായിരുന്നു സംഭവം.

ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ വഴിയാണു യുവാവിനെ പരിചയപ്പെട്ടതെന്നും ഇയാളുമായി പ്രണയത്തിലാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടെ ഇറങ്ങിച്ചെന്നില്ലെങ്കില്‍ കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യ ചെയ്യുമെന്നു യുവാവ്‌ പറഞ്ഞതിനാലാണ്‌ വീടുവിട്ട്‌ ഇറങ്ങിയതെന്നും പെണ്‍കുട്ടി വ്യക്‌തമാക്കി. യുവാവിനെ ആദ്യമായാണ്‌ പെണ്‍കുട്ടി നേരിട്ടു കാണുന്നത്‌. യുവാവിന്റെ അമ്മ രണ്ടാംവിവാഹം കഴിച്ചതു ഗോതുരുത്തില്‍ നിന്നാണ്‌. അടുത്തിടെ അവര്‍ മരിച്ചതിനാല്‍ വീട്‌ പൂട്ടിക്കിടക്കുകയാണ്‌.

ഇവിടേക്കെന്നു പറഞ്ഞാണ്‌ യുവാവ്‌ പെണ്‍കുട്ടിയെ കൊണ്ടുവന്നത്‌. സംസാരത്തില്‍ പന്തികേട്‌ തോന്നിയ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ മുന്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. അദ്ദേഹമെത്തി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചതോടെ യുവാവ്‌ രക്ഷപ്പെടാന്‍ ശ്രമം തുടങ്ങി. പോലിസിനെ വിളിക്കരുതെന്നും ഇയാള്‍ പറഞ്ഞു. ഇതോടെ ഇവിടെ നിന്നാല്‍ പ്രശ്‌നമാകുമെന്നു പറഞ്ഞ്‌ ഇരുവരേയും രണ്ടു സ്‌കൂട്ടറുകളിലായി കയറ്റി തന്ത്രപൂര്‍വം വടക്കേക്കര പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചു.

അവിടെവച്ച്‌ രക്ഷപെടാന്‍ നോക്കിയ യുവാവിനെ ബലം പ്രയോഗിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ കൈയിലുള്ള മൊബൈല്‍ ഫോണില്‍ ഒട്ടേറെ യുവതികളുടെ നഗ്നചിത്രം കണ്ടെത്തി. ബാഗില്‍നിന്ന്‌ മറ്റൊരു സിം കാര്‍ഡും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു.
പോലീസ്‌ കൊട്ടാരക്കര സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതി നല്‍കിയിട്ടുള്ളതായി അറിഞ്ഞു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിവരമറിയിച്ചു.

തുടര്‍ന്ന്‌ ഇന്നലെ രാവിലെ കൊട്ടാരക്കര പോലീസ്‌ വടക്കേക്കര സ്‌റ്റേഷനിലെത്തി രണ്ടുപേരെയും കൊണ്ടുപോയി. തക്കസമയത്ത്‌ ഇടപെട്ട ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരായ ബ്രൈറ്റ്‌ലി സെബാസ്‌റ്റ്യന്‍, ആദില്‍ ഗില്‍സ്‌, ഷികില്‍ റോയ്‌ എന്നിവരുടെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കുന്നതായി സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ഐ. നസീര്‍ പറഞ്ഞു.