Movie News

വിജയകാന്തുമായി ഉണ്ടായിരുന്നത് വലിയ ആത്മബന്ധം ; വേട്ടയ്യന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് രജനീകാന്ത്

നടന്‍ വിജയകാന്തിന്റെ ആകസ്മീകമായ മരണം സമ്മാനിച്ച വേദനയിലാണ് തമിഴ്‌സിനിമാലോകം. നടനുമായി വലിയ ആത്മബന്ധമുള്ള അനേകം നടീനടന്മാരാണ് തമിഴ് സിനിമാവേദിയിലുള്ളത്. അവരില്‍ പെടുന്ന സൂപ്പര്‍താരം രജനീകാന്ത് തന്റെ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് ചെന്നൈയിലേക്ക് മടങ്ങി. ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ നിന്നുമാണ് രജനി മടങ്ങിയത്.

ഫഹദും രജനിയും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്ന നാഗര്‍കോവിലിലായിരുന്നു വേട്ടൈയാന്റെ ഷൂട്ടിംഗ് നടന്നു വന്നിരുന്നത്. വിജയകാന്തിന്റെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ രജനി ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകനെ അന്തിമമായി ഒരുനോക്ക് കാണാന്‍ ചെന്നൈയിലേക്ക് മടങ്ങുകയുമായിരുന്നു. രാഷ്ട്രീയമായി വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രജനീകാന്തും വിജയകാന്തും ആത്മബന്ധവും പരസ്പര ബഹുമാനവും നിലനിര്‍ത്തിയിരുന്നവരായിരുന്നു.

സിനിമയില്‍ എത്തുന്നതിന് മുമ്പ് വിജയരാജ് എന്നായിരുന്നു താരത്തിന്റെ പേര്. പിന്നീട് തന്റെപേരിലെ ‘രാജ്’ എടുത്തുമാറ്റി ‘കാന്ത്’ എന്ന് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു വിജയകാന്ത്. പിന്നീട് അദ്ദേഹം വിജയകാന്ത് എന്നാണ് തമിഴ് സിനിമയില്‍ അറിയപ്പെട്ടത്. 2019 ല്‍ വിജയകാന്ത് അമേരിക്കയില്‍ ചികിത്സ തേടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെ പതിവ് സന്ദര്‍ശകനായിരുന്നു രജനീകാന്ത്.

80 കളിലും 90 കളിലും അനേകം വാണിജ്യവിജയം നേടിയ സിനിമകളിലൂടെ കമലിനും രജനിക്കുമൊപ്പം നിറഞ്ഞു നിന്ന വിജയകാന്ത് പക്ഷേ ഇവരുമായി ഒരുമിച്ച് ഒരു സിനിമ ചെയ്തിരുന്നില്ല. എന്നിരുന്നാലും രജനീകാന്തുമായി കെ.ബാലചന്ദറിന്റെ ‘മനതില്‍ ഉറുതി വേണ്ടും’ എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ എത്തിയിട്ടുണ്ട്.