അച്ഛന് സുരേഷ് ഗോപിയുടെ പാത പിന്തുടര്ന്നാണ് മകൻ ഗോകുല്‍ സുരേഷും സിനിമയിലേക്ക് എത്തിയത്. ആദ്യം സുരേഷ് ഗോപിയുടെ മകൻ എന്ന ലേബലില്‍ ആണ് ഗോകുല്‍ സുരേഷ് അറിയപ്പെട്ടിരുന്നത്. പിന്നീട് തന്റേതായ കഴിവില്‍ ഗോകുല്‍ അറിയപ്പെടാൻ തുടങ്ങുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടാൻ ഗോകുല്‍ സുരേഷിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ ഗോകുല്‍ സുരേഷ് ഏറ്റവും അവസാനം അഭിനയിച്ചത് കിംഗ് ഓഫ് കൊത്തയിലാണ്. താരത്തിന്റേതായി മറ്റു പല സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സിനിമകളെക്കുറിച്ചും അതിന് പലരും പറയുന്ന അഭിപ്രായങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഗോകുല്‍ സുരേഷ്.
‘‘നമ്മുടെ ആറാട്ട് കക്ഷി, പുള്ളി ഈയടുത്തിടെ ഒരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ഇനി മോശം സിനിമകളെ ഒരു പിരിധിക്കപ്പുറും ക്രിട്ടിസൈസ് ചെയ്യില്ല എന്ന്. കാരണം ജേംയിസ് കാമറൂണ്‍ ചെയ്താലും ജോഷി സാര്‍ ചെയ്താലും സന്തോഷ് പണ്ഡിറ്റ് ചെയ്താലും സിനിമയുടെ ലുക്ക് ആന്‍ഡ് ഫീല്‍ ക്വാളിറ്റിയില്‍ വ്യത്യാസം വരും, പക്ഷേ അവരെടുക്കുന്ന എഫര്‍ട്ട് വലുതാണ്, ഒരു പോലെയാണ്. അതൊരു നല്ല എഫര്ട്ടാണെന്ന് ഞാന്‍ തന്നെ അറിയുന്നത് ഈ ജോലിയിലേക്ക് ഇറങ്ങിത്തിരിച്ചതിനു ശേഷമാണ്. അല്ലാതെ അച്ഛനിത്രയും കാലം എടുത്ത എഫര്‍ട്ട്, അതിന്റെ വെയിറ്റേജ് പോലും അളക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അതിന് ഞാനത്രയും വില പോലും കൊടുത്തിരുന്നില്ല. വന്ന് പണി തുടങ്ങിയപ്പോഴാണത് മനസ്സിലായത്. കംമ്പാരിറ്റീവ് ഡിഫറന്‍സ് എന്താണെന്നു വച്ചാല്‍ കുറച്ചു കൂടി ഫെസിലിറ്റീസ് എന്റെ ജെനറേഷന് കിട്ടുന്നുണ്ട്. കാരവാന് അടക്കമുള്ള സംവിധാനങ്ങളുണ്ട്. ഇതൊന്നും ഇല്ലാതിരുന്ന സമയത്ത് തങ്ങളുടെ കഴിവ് തെളിയിച്ചവരാണ് ഇവരെപ്പോലെയുള്ള മഹാരഥന്മാര്. ഇനിയൊരു നൂറു വര്‍ഷം കഴിഞ്ഞാലും ഇവരുടെ പേര് മറക്കാത്ത രീതിയില്‍ ആക്കിയതാണ് സൂപ്പര്‍ ഹ്യൂമന്‍ കഴിവ്….’’ താരപുത്രന് പറയുന്നു.
സിനിമാ ഇന്‍ഡസ്ട്രിയിലുള്ള മറ്റ് താരപുത്രന്മാരുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ചും ഗോകുല്‍ സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനുമായുള്ള അടുപ്പത്തെക്കുറിച്ചും ഗോകുല്‍ പറയുന്നു.
‘‘എനിക്കങ്ങനെ ഒരു ഫ്രീ ഇടപെടല്‍ ഇല്ല. അല്‍പ്പം ഇന്‍ട്രോവേര്‍ട്ടാണ്. അല്‍പ്പം പിന്നോട്ട് വലിക്കലുണ്ട്. ഡിക്യൂവിനെ ഞാന്‍ കാണുന്നത് എന്റെ ഇക്കയായിട്ടാണ്. ഇത്രയും വലിയ താരമായ ഇക്കയായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ അച്ഛന് ഞാന്‍ കൊടുക്കുന്നതു പോലെയുള്ള ഒരു റെസ്പെക്ട്ഫുള്‍ ഡിസ്റ്റന്‍സ് ഞാന്‍ ഡിക്യൂവിന്റെയടുത്തും മെയിന്റയിന്‍ ചെയ്യാറുണ്ട്.ആളതില്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് എനിക്കറിയാം. ‘ഇവനെന്താ ഇങ്ങനെ’യെന്ന് ചിന്തിക്കുന്നുണ്ടാകും. എന്നോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്, ‘നിന്നെക്കൊണ്ട് സംസാരിച്ചിട്ടേ ഞാന്‍ വിടൂ’ എന്ന്. അതുപക്ഷേ ഇതുവരെ നടന്നിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എനിക്കും അങ്ങനെ നിന്നിട്ട് തന്നെ കാണാനാണ് ഇഷ്ടം. എന്റെ ഗ്രോത്ത് ചെയ്ഞ്ച് ചെയ്താലും ഇല്ലെങ്കിലും എനിക്കങ്ങനെ കരുതാനാണ് ഇഷ്ടം. ’’ ഗോകുല്‍ സുരേഷ് പറയുന്നു.