Crime

നിധി കണ്ടെത്തിത്തരാം എന്നു പറയും, മയക്കി ആസിഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊല്ലും; പൂജാരി കൊലപ്പെടുത്തിയത് 11 പേരെ

തെലുങ്കാനയിലും ആന്ധ്രയിലും കര്‍ണാടകയിലുമായി 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍കില്ലര്‍ എന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി. 47 വയസ്സുള്ള രാമാട്ടി സത്യനാരായണ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ​ഹൈദരാബാദില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള നാഗര്‍ കുര്‍ണൂല്‍ സ്വദേശിയാണ് ഇയാള്‍. ഒളിച്ചിരിക്കുന്ന നിധി കണ്ടെത്തിത്തരാം എന്നു പറഞ്ഞാണ് ഇയാള്‍ ഇരകളെ കൊലപാതകത്തിലേക്ക് എത്തിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

തനിക്ക് പൂജ നടത്തി നിധി കണ്ടുപിടിക്കാന്‍ കഴിവുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഇരകളെ വീഴ്ത്തിയിരുന്നത്. പണമോ ഭൂമിയോ ഒക്കെയാണ് നിധി കണ്ടെത്താനുളള പൂജയ്ക്കായി ഇയാള്‍ ഈടാക്കിയിരുന്നത്. ഇരകളെ ഒറ്റയ്ക്ക് ഒരിടത്തേക്ക് വിളിച്ചു വരുത്തിയിട്ട് ഇവരുടെ വായിലേക്ക് ആസിഡോ വിഷമോ മറ്റും ഒഴിച്ചു കൊടുക്കും. അവര്‍ പാതി ഉറക്കത്തിലാകുമ്പോള്‍ തലയില്‍ ശക്തമായി ആഘാതമേല്‍പ്പിച്ചു കൊലപ്പെടുത്തും. 2020 മുതല്‍ ഈ രീതിയില്‍ അനേകം കൊലകള്‍ നടത്തി മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ ഒടുവില്‍ പോലീസിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

തെലുങ്കാനയിലും ആന്ധ്രയിലും കര്‍ണാടകയിലുമായി എട്ടു കൊലപാതകങ്ങള്‍ ചെയ്തു. നവംബര്‍ 26 ന് ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. നാഗര്‍ കുര്‍ണൂലിലുള്ള ഒരു സത്യനാരായണയെ കാണാനായി ഹൈദരാബാദിലെ ലാംഗര്‍ ഹൗസിലെ തന്റെ വീട്ടില്‍ നിന്നും പോയ ഭര്‍ത്താവ് പിന്നീട് തിരിച്ചുവന്നില്ലെന്ന് സ്ത്രീ അഞ്ചു ദിവസത്തിന് ശേഷം നവംബര്‍ 26 ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കും മുമ്പ് സത്യനാരായണയെ കണ്ട് യുവതിയുടെ ബന്ധുക്കള്‍ ചോദ്യം ചെയ്‌തെങ്കിലും സത്യനാരായണ കൃത്യമായ മറുപടി നല്‍കിയില്ല. വെങ്കിടേഷ് എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേര്. സത്യനാരായണ റീയല്‍എസ്‌റ്റേറ്റ്, ആയുര്‍വേദ മരുന്നു വില്‍പ്പന എന്നിവയെല്ലാം ചെയ്തു വരുന്നയാളാണെന്ന് പോലീസ് പറഞ്ഞു.

തന്റെ റീയല്‍എസ്‌റ്റേറ്റ് ബിസിനസ് പങ്കാളികളേയും തനിക്ക് നിധി കണ്ടെത്താന്‍ കഴിവുണ്ടെന്ന് പറഞ്ഞ് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. വെങ്കിടേഷിനെയും ഇയാള്‍ നിധിയുടെ കാര്യം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നെന്ന് പോലീസ് പറയുന്നു. ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും നിധി കിട്ടാതെ വന്നപ്പോള്‍ മൂന്ന് ഗര്‍ഭിണികളെ കുരുതി കൊടുക്കണമെന്ന് പറഞ്ഞു. ഇത് വെങ്കിടേഷിന് ഭീതിയായി മാറിയതോടെ ഇയാള്‍ പദ്ധതി ഉപേക്ഷിച്ചു താന്‍ നല്‍കിയ പണം തിരികെ ചോദിക്കാന്‍ തുടങ്ങി. എന്നാല്‍ ഡിസംബര്‍ 4 ന് സമീപിച്ചപ്പോള്‍ വിശുദ്ധജലം എന്ന് പറഞ്ഞ് ചില വിഷം കലര്‍ന്ന പച്ചമരുന്നുകള്‍ നല്‍കി മയക്കി. അതിന് ശേഷം വായില്‍ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ മറ്റു 10 പേരെ കൊന്നതിന്റെയും വിവരം കിട്ടിയെന്ന് പോലീസ് പറയുന്നു.