പാക് അധീന ജമ്മു കശ്മീരിൽ (പിഒകെ) വർധിച്ചുവരുന്ന അതിക്രമങ്ങൾക്കിടയിൽ, തങ്ങളെയും കുട്ടികളെയും പാകിസ്താൻ സുരക്ഷാ സേന ക്രൂരമായി വധിക്കുകയാണെന്നും ഇന്ത്യ സഹായത്തിനെത്തണമെന്നും അഭ്യർത്ഥിക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയോ യുവതിയുടെ ഉന്നയിപ്പുകളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. പിഒകെയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ വെടിവെപ്പും അക്രമങ്ങളും നടക്കുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോയിൽ, പാക് സേന സിവിലിയന്മാർക്ക് നേരെ അതിക്രൂരമായ അടിച്ചമർത്തലാണ് നടത്തുന്നതെന്ന് ആരോപിക്കുന്ന യുവതി, മണ്ണ് രക്തത്തിൽ കുതിർന്നിരിക്കുകയാണെന്നും അല്ലാഹുവിനെ ഓർത്ത് ഇന്ത്യ തങ്ങളെ സഹായിക്കണമെന്നും യാചിക്കുന്നുമുണ്ട്.
കഴിഞ്ഞ 48 മണിക്കൂറിനിടെ മിർപൂർ, റാവലാകോട്ട് എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ പാക് റെയ്ഞ്ചേഴ്സും ഫ്രോണ്ടിയർ കോൺസ്റ്റബറിയും വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. ജൂൺ 7 മുതൽ മരണസംഖ്യ 98 ആയി ഉയർന്നുവെന്നും ഒടുവിലുണ്ടായ വെടിവെപ്പിൽ നിരായുധരായ 32 പൗരന്മാർ കൊല്ലപ്പെട്ടുവെന്നും വിവരങ്ങൾ സൂചിപ്പിക്കുന്നു.
റാവലാകോട്ടിലേക്ക് ബൈക്കുകളിൽ യാത്ര ചെയ്യുകയായിരുന്ന നാൽപ്പതോളം വരുന്ന പ്രതിഷേധക്കാരുടെ വ്യൂഹത്തിന് നേരെ പാക് റെയ്ഞ്ചേഴ്സ് മുന്നറിയിപ്പില്ലാതെ വെടിവെച്ചതാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. മിർപൂർ മാർക്കറ്റ് ഏരിയയിലേക്ക് കടന്ന സംഘത്തിന് നേരെ നടത്തിയ വെടിവെപ്പിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയും അനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പുറമെ മിർപൂർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്നും പരിക്കേറ്റവരെ കാണുന്നതിൽ നിന്നും ബന്ധുക്കളെ വിലക്കുന്നതായും ആരോപണമുണ്ട്.
ആശുപത്രികൾ സുരക്ഷാ സേന പിടിച്ചെടുത്തതോടെ പരിക്കേറ്റവർ താൽക്കാലിക ചികിത്സാ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും രണ്ടര ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ മുസാഫറാബാദിലേക്കുള്ള മാർച്ച് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.




