Oddly News

‘കള്ളൻ, കള്ളൻ!’; ഒരു സാധാരണക്കാരന്റെ നിലവിളിയിൽ പൊലീസിന്റെ വലയിലായത് അന്തർസംസ്ഥാന കവർച്ചാ സംഘം!

ഒരു മനുഷ്യൻ ഉച്ചത്തിൽ വിളിച്ചുകൂവി “കള്ളൻ, കള്ളൻ” . ആ വിളി പൂനെ റൂറൽ പോലീസിനെ സഹായിച്ചത് ഒരു അന്തർസംസ്ഥാന കൊള്ളസംഘത്തെ കുടുക്കാനും അതിലെ ആറ് അംഗങ്ങളെയും അറസ്റ്റ് ചെയ്യാനുമാണ്. ഓതുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് നാടൻ തോക്ക്, ജീവനുള്ള തിര, മാരകായുധങ്ങൾ, മോഷ്ടിച്ച വാഹനം എന്നിവയുൾപ്പെടെ 14.87 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈ അറസ്റ്റോടെ മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി നടന്ന 20 ഓളം ഗുരുതരമായ ക്രിമിനൽ കേസുകൾക്കാണ് ഇപ്പോൾ തുമ്പുണ്ടായിരിക്കുന്നത്.

അഹല്യാനഗർ ജില്ലയിലെ ലോണി പ്രവരയിൽ നിന്ന് മോഷ്ടിച്ച ബോലേറോ ജീപ്പ് ജുന്നാർ താലൂക്കിലെ കോൽവാഡിക്ക് സമീപം കണ്ടെത്തിയതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്. വാഹനത്തിന്റെ ഉടമയുടെ ബന്ധുവായ വിഘ്നേഷ് സുഭാഷ് ഘോലപ് ആണ് ഈ വണ്ടി തിരിച്ചറിഞ്ഞത്. വണ്ടിയിലുണ്ടായിരുന്നവരോട് ഇയാൾ കാര്യം തിരക്കിയതോടെ തർക്കമായി. തുടർന്ന് വിഘ്നേഷ് “കള്ളൻ, കള്ളൻ” എന്ന് ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ചെറിയൊരു കൈയാങ്കളിക്കൊടുവിൽ രണ്ട് പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയെങ്കിലും ബാക്കി നാല് പേർ അടുത്തുള്ള കുന്നുകളിലേക്ക് ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ ഉടൻ ലോക്കൽ ക്രൈംബ്രാഞ്ചും ഓതുർ പോലീസും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. ആൽമേ ഗ്രാമത്തിന് ചുറ്റുമുള്ള മലയോര മേഖലകളിൽ ആറ് മണിക്കൂറോളം നീണ്ട കഠിനമായ തിരച്ചിലിനൊടുവിൽ ഒളിവിലായിരുന്ന നാല് പ്രതികളെയും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, മഹാരാഷ്ട്ര പോലീസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ ഓതുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുനെ സ്വദേശിയായ സോനുസിംഗ് കപൂർസിംഗ് തക് (30), റായ്ഗഡ് സ്വദേശിയായ ജിലുസിംഗ് ഷേർസിംഗ് ദുധാനി (40), പർഭാനി സ്വദേശികളായ കരൺസിംഗ് ഗഗൻസിംഗ് തക് (27), പാപിസിംഗ് എന്ന കൃഷ്ണസിംഗ് സാഹേബ്സിംഗ് തക് (18), മംഗൽസിംഗ് മായാസിംഗ് ദുധാനി (58), അംബർനാഥ് സ്വദേശിയായ പങ്കജ്സിംഗ് കാലുസിംഗ് ശിക്കലഗർ എന്ന ദുധാനി (40) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ചോദ്യം ചെയ്യലിൽ മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി നടന്ന രണ്ട് വൻ കവർച്ചകൾ, കവർച്ചാ ശ്രമം, രണ്ട് തട്ടിപ്പുകൾ, 13 വീടുപൊളിക്കൽ കേസുകൾ, രണ്ട് വാഹന മോഷണങ്ങൾ എന്നിവയുൾപ്പെടെ 20 കേസുകളിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ഈ സംഘാംഗങ്ങൾ സ്ഥിരം കുറ്റവാളികളാണെന്നും ഇവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം ഗുരുതരമായ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതികളിൽ നിന്ന് 14,87,820 രൂപ വിലമതിക്കുന്ന നാടൻ തോക്ക്, ഒരു തിര, മൂർച്ചയുള്ള ആയുധങ്ങൾ, മോഷ്ടിച്ച ബോലേറോ ജീപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ പോലീസ്, കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *