ന്യൂഡൽഹി: സ്വിറ്റ്‌സർലൻഡിലേക്ക് വിനോദയാത്രയ്ക്ക് പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാതായ സംഭവം പുതിയ തിരിവിലേക്ക്. കാണാതാകുന്നതിന് മുൻപ് ഇവർ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.
ഹൈദരാബാദിലെ ചേര്ലപള്ളിയിൽ താമസിക്കുന്ന പബ്ബ ചന്ദ്രശേഖറും ഭാര്യ പബ്ബ സ്വപ്നയും ചേർന്ന് ചിട്ടി ഫണ്ട് വഴി നിരവധി നിക്ഷേപകരിൽ നിന്ന് കോടികൾ പിരിച്ചെടുത്ത ശേഷമാണ് ജൂൺ 22-ന് ഇന്ത്യ വിട്ടതെന്ന് ചേര്ലപള്ളി പോലീസ് പറഞ്ഞു. ഇവരുടെ കാണാതാകലിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടോ എന്നാണ് അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നത്.
മാതാപിതാക്കളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കാണിച്ച് മകൾ പബ്ബ ശ്രേയ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സ്വിറ്റ്‌സർലൻഡിലേക്ക് ടൂർ പോവുകയാണെന്ന് പറഞ്ഞാണ് മാതാപിതാക്കൾ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും തുടക്കത്തിൽ ഫോണിൽ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണുകൾ സ്വിച്ച് ഓഫ് ആയെന്നും മകൾ പോലീസിനെ അറിയിച്ചു.
എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ചിട്ടി ഫണ്ട് ബിസിനസിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ചന്ദ്രശേഖറും സ്വപ്നയും പലരിൽ നിന്നായി വൻ തുക കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇതോടെയാണ് സാധാരണ രീതിയിലുള്ള കാണാതാകൽ കേസ് വൻ സാമ്പത്തിക തട്ടിപ്പ് കേസായി മാറിയത്. പണം എങ്ങോട്ടാണ് മാറ്റിയതെന്നും എത്ര നിക്ഷേപകർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇവർ യഥാർത്ഥത്തിൽ സ്വിറ്റ്‌സർലൻഡിലേക്ക് തന്നെയാണോ പോയതെന്നും പരിശോധിക്കുന്നുണ്ട്.
ഇമിഗ്രേഷൻ രേഖകളും യാത്രാ വിവരങ്ങളും ശേഖരിച്ച് ദമ്പതികൾ അവസാനമായി എവിടെയാണ് എത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവർ സ്വിറ്റ്‌സർലൻഡിൽ എത്തിയോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പണം തട്ടിയ ശേഷം ഇവർ മനഃപൂർവം മുങ്ങിയതാണോ എന്നതടക്കമുള്ള എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. നിലവിലെ അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികൾ എന്ന് പോലീസ് അറിയിച്ചു. അതേസമയം, വഞ്ചിതരായ നിക്ഷേപകരും ഇവരുടെ കുടുംബാംഗങ്ങളും വലിയ ആശങ്കയിലാണ്.




