ന്യൂയോർക്കിൽ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനി നടത്തുകയും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നിൽ വിജയകരമായി ജീവിക്കുകയും ചെയ്യുന്ന ഒരു യുവതി, താൻ വിവാഹം കഴിക്കാത്തതിൽ ഇന്ത്യയിലുള്ള തന്റെ മുത്തശ്ശിക്ക് ഇപ്പോഴും സങ്കടമാണെന്ന് വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്.
ഹേമാക്ഷി മോത്ക എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ കൗതുകകരമായ അനുഭവം പങ്കുവെച്ചത്. ഇന്ത്യയിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ഈ സംഭവം ഉണ്ടായത്. അവിടെയെത്തിയ ഗ്രാമത്തിലെ വിവാഹിതരായ പെൺമക്കൾക്കെല്ലാം പരമ്പരാഗതമായി പുതപ്പുകൾ സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഹേമാക്ഷി വിവാഹം കഴിക്കാത്തതിനാൽ മുത്തശ്ശിക്ക് ആ പുതപ്പ് വാങ്ങാൻ സാധിച്ചില്ല. ഇതിലുള്ള സങ്കടവും ദേഷ്യവുമാണ് മുത്തശ്ശി ഹേമാക്ഷിയോട് പ്രകടിപ്പിച്ചത്.
താൻ ന്യൂയോർക്കിൽ കോടിക്കണക്കിന് ഡോളറിന്റെ കമ്പനി നടത്തുന്നുണ്ടെന്നും 42 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ വരെ വിജയകരമായി ഓടിത്തീർത്തിട്ടുണ്ടെന്നും ഹേമാക്ഷി വീഡിയോയിൽ പറയുന്നു. എന്നാൽ തന്റെ ഈ വലിയ നേട്ടങ്ങളെല്ലാം മുത്തശ്ശിയുടെ ഒരു പുതപ്പിന് മുന്നിൽ തോറ്റുപോയി എന്നാണ് ഹേമാക്ഷി ചിരിയോടെ പറയുന്നത്. മുത്തശ്ശിക്ക് തന്നോടുള്ള സ്നേഹമാണ് ഇതിൽ കാണുന്നതെങ്കിലും, വിവാഹത്തിന് വേണ്ടി സ്ത്രീകൾ തങ്ങളുടെ സ്വന്തം വ്യക്തിത്വം പണയപ്പെടുത്തരുത് എന്നൊരു സന്ദേശവും ഹേമാക്ഷി ഇതിലൂടെ പങ്കുവെക്കുന്നുണ്ട്.
ഒരു പെൺകുട്ടിയെ മറ്റൊരാൾ തിരഞ്ഞെടുക്കുന്ന നിമിഷങ്ങളായ വിവാഹാലോചനയോ കല്യാണമോ ഒക്കെയാണ് സാധാരണയായി ആഘോഷിക്കപ്പെടാറുള്ളതെന്ന് ഹേമാക്ഷി കുറിക്കുന്നു. എന്നാൽ അതിനേക്കാളൊക്കെ പ്രധാനം സ്വയം തിരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസമാണ്. സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുക്കാനും, റിസ്ക്കുകൾ ഏറ്റെടുക്കാനും, പണം സമ്പാദിക്കാനും, അഭിമാനത്തോടെ ജീവിക്കാനും സാധിക്കുന്നതാണ് ഒരു സ്ത്രീയുടെ യഥാർത്ഥ കരുത്ത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും പദവികളും എപ്പോൾ വേണമെങ്കിലും മാറാം, എന്നാൽ നമ്മളോട് തന്നെയുള്ള ബന്ധം എപ്പോഴും നിലനിൽക്കും. ഒരു പുതപ്പ് നല്ലതായിരിക്കാം, പക്ഷേ ആത്മവിശ്വാസമാണ് എവിടെയും നമ്മളെ മുന്നോട്ട് നയിക്കുന്നത് എന്നാണ് ഹേമാക്ഷി പറയുന്നത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധിയാളുകൾ രസകരമായ കമന്റുകളുമായി രംഗത്തെത്തി. അവിവാഹിതരായ പെൺകുട്ടികൾക്ക് പുതപ്പ് നൽകുന്ന ഒരു ചടങ്ങ് ഹേമാക്ഷി തന്നെ മുൻകൈയെടുത്ത് നടത്തണമെന്നും കളി മാറ്റണമെന്നും ഒരാൾ കമന്റ് ചെയ്തു. മുത്തശ്ശിയെ കുറ്റം പറയാൻ കഴിയില്ലെന്നും അവർ ജീവിച്ച കാലഘട്ടവും തലമുറയും തികച്ചും വ്യത്യസ്തമാണെന്നും, എങ്കിലും സ്വന്തം വഴി തിരഞ്ഞെടുത്ത ഹേമാക്ഷിയെ അഭിനന്ദിക്കുന്നുവെന്നും മറ്റൊരാൾ കുറിച്ചു. അടുത്ത തവണയെങ്കിലും സൗജന്യമായി പുതപ്പ് കിട്ടാൻ വേണ്ടി ഹേമാക്ഷിയെ വിവാഹത്തിന് പ്രേരിപ്പിക്കുന്ന മുത്തശ്ശിയുടെ ഒരു തന്ത്രമാണിതെന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.




