തന്റെ അവിഹിതബന്ധം എതിർത്ത പതിനഞ്ചുകാരനായ മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം, മകനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ യുവതി പിടിയിലായി. ആന്ധ്രാപ്രദേശിലെ കർണൂലിൽ നടന്ന ഈ കൊടുംക്രൂരതയുടെ ചുരുളഴിയുന്നത് കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ്. വീരേന്ദ്ര എന്ന പതിനഞ്ചുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായത്.
വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദർഗപ്പ എന്ന യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ മകൻ ഇതിനെ ചോദ്യം ചെയ്യുകയും വിവരങ്ങൾ ബന്ധുക്കളോടും അയൽവാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി ഗംഗമ്മ മകനുമായി നിരന്തരം വഴക്കിട്ടിരുന്നു. കാമുകൻ വീട്ടിൽ വരുന്നതിനെ വീരേന്ദ്ര ശക്തമായി എതിർത്തതോടെയാണ് അവനെ വകവരുത്താൻ ഇവർ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടർന്ന് ഗംഗമ്മയും കാമുകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തുകയും ഗ്രാമത്തിന് പുറത്തുള്ള ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയുമായിരുന്നു.
താൻ ചെയ്ത കൊലപാതകം മറച്ചുവെക്കാൻ ഗംഗമ്മ വളരെ തന്ത്രപരമായാണ് നീങ്ങിയത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഇവർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മാത്രമല്ല, മകനെ കണ്ടെത്താനായി പൊലീസിനൊപ്പം ഗ്രാമം മുഴുവൻ തിരഞ്ഞുനടന്ന് നാട്ടുകാരുടെ മുൻപിൽ അഭിനയിക്കുകയും ചെയ്തു. ഇതിനുപുറമെ, മകനെ കാണാതായ കേസിൽ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ച് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഗംഗമ്മയുടെ ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
എന്നാൽ പ്രത്യേക അന്വേഷണസംഘം ഗംഗമ്മയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഗംഗമ്മയുടെയും കാമുകന്റെയും മൊഴികളിൽ വലിയ വൈരുധ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിക്കുകയും നാട്ടുകാരുടെ മൊഴികൾ ശേഖരിക്കുകയും ചെയ്തതോടെ അന്വേഷണം ഗംഗമ്മയിലേക്ക് തന്നെ എത്തിച്ചേർന്നു. ഒടുവിൽ പൊലീസ് ശക്തമായി ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ കാണിച്ചുനൽകിയ ശ്മശാനത്തിൽ നടത്തിയ പരിശോധനയിൽ വീരേന്ദ്രയുടെ ശരീര അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു.




