Featured Lifestyle

എൻജിനീയർമാരുണ്ടാകും, പക്ഷെ പൈപ്പ് നന്നാക്കാൻ ആളുണ്ടാവില്ല! വിദേശത്ത് വൻ ഡിമാൻഡ്, ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലാളി ക്ഷാമം

ഇന്ത്യയിൽ എൻജിനീയർമാർ ഇല്ലാതാകുന്നതിനേക്കാൾ വേഗത്തിൽ പ്ലംബർമാർക്ക് ക്ഷാമം നേരിട്ടേക്കാമെന്ന് മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ മുന്നറിയിപ്പ് നൽകുന്നു. വികസിത രാജ്യങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ആഗോള തൊഴിൽ വിപണിയിൽ വലിയൊരു മാറ്റത്തിന് കാരണമാകുകയാണെന്നും, ഇത് ഇന്ത്യൻ ബ്ലൂ-കോളർ (തൊഴിൽ വൈദഗ്ധ്യമുള്ള അടിസ്ഥാന തൊഴിലാളികൾ) തൊഴിലാളികളുടെ വന്‍ കുടിയേറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ, ഡ്രൈവർമാർ, നഴ്സുമാർ, പരിചാരകർ എന്നിവർക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ധനിക രാജ്യങ്ങളിൽ ഇത്തരം തൊഴിലാളികൾക്ക് വലിയ കുറവുണ്ടാകുമ്പോൾ അവർ ഇന്ത്യയിൽ നിന്ന് ഇവരെ വ്യാപകമായി ജോലിക്കെടുക്കും. ലോകത്ത് നിലവിൽ വൈറ്റ്-കോളർ (ഓഫീസ് ജോലിക്കാർ) ജീവനക്കാർ കൂടുതലാണെന്നും എന്നാൽ ബ്ലൂ-കോളർ തൊഴിലാളികൾക്ക് വലിയ ക്ഷാമമാണെന്നുമാണ് അദ്ദേഹം തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചത്. യൂറോപ്പിലും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളിലും പ്രായമേറിയവരുടെ എണ്ണം കൂടുന്നതും ജനനനിരക്ക് കുറയുന്നതും മൂലം അടിസ്ഥാന മേഖലകളിൽ ഉണ്ടാകുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 1970-കൾക്ക് ശേഷം ലോകമെമ്പാടുമുള്ള 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു, 2070-ഓടെ ഇത് വീണ്ടും ഇരട്ടിയാകും. നിലവിൽ ലോകജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായതിനേക്കാൾ കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്.

വളരെ കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള വികസിത രാജ്യങ്ങളിൽ പോലും നിർമ്മാണ തൊഴിലാളികൾ, മെക്കാനിക്കുകൾ, ഇലക്ട്രീഷ്യൻമാർ, പരിചാരകർ എന്നിവരെ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവടങ്ങളിലെ ബിസിനസ്സ് സർവേകൾ വ്യക്തമാക്കുന്നത് പ്രായമായ തൊഴിലാളികൾ വിരമിക്കുന്നതും യുവാക്കൾ ഈ മേഖലകളിലേക്ക് വരാത്തതും കാരണം പ്ലംബർ, ഇലക്ട്രീഷ്യൻ, വെൽഡർ തുടങ്ങിയ തസ്തികകളിൽ വലിയ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു എന്നാണ്. യൂറോപ്യൻ യൂണിയനിലെ മുക്കാൽ പങ്ക് കമ്പനികളും അനുയോജ്യമായ കഴിവുള്ള തൊഴിലാളികളെ കണ്ടെത്താൻ പ്രയാസപ്പെടുന്നു. ജർമ്മനിയിൽ 2024-ലെ കണക്കുകൾ പ്രകാരം 80 ശതമാനത്തിലധികം തൊഴിലുടമകളും ജീവനക്കാരെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

യൂറോപ്യൻ ലേബർ അതോറിറ്റിയുടെ കണക്കനുസരിച്ച് ഇലക്ട്രീഷ്യൻമാർ, വെൽഡർമാർ, മെക്കാനിക്കുകൾ എന്നിവർക്കാണ് അവിടെ ഏറ്റവും കൂടുതൽ ക്ഷാമമുള്ളത്. അമേരിക്കയിലും വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് പ്ലംബർമാരുടെ കുറവുണ്ടാകുമെന്നാണ് പ്രവചനം. ജനസംഖ്യയിലെ ഈ മാറ്റം മൂലം ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ തങ്ങൾക്ക് ആവശ്യമുള്ള തൊഴിലാളികൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണെന്ന് ജെയിൻ ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യയിലെ ഈ കുറവ് രാജ്യങ്ങളുടെ സാമൂഹിക സുരക്ഷിതത്വത്തെയും പരിചരണ സംവിധാനങ്ങളെയും ബാധിക്കാതിരിക്കാൻ കുടിയേറ്റം വർദ്ധിപ്പിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധരും സമ്മതിക്കുന്നു.

വികസിത രാജ്യങ്ങൾ നേരിടുന്ന ജനസംഖ്യാപരമായ തകർച്ചയ്ക്ക് പരിഹാരം ഇന്ത്യയിലെ ബ്ലൂ-കോളർ തൊഴിലാളികളാണെന്ന് ജെയിൻ പറയുന്നു. ഇതിനൊപ്പം വിദേശ രാജ്യങ്ങളിലെ കുടിയേറ്റ നയങ്ങളിലും മാറ്റം വരുന്നുണ്ട്. സാധാരണ രീതിയിലുള്ള കുടിയേറ്റങ്ങളോട് പാശ്ചാത്യ രാജ്യങ്ങളിലെ പൊതുജനങ്ങൾക്ക് എതിർപ്പ് കൂടുന്നതിനാൽ, നിർമ്മാണം, കൃഷി, പരിചരണം തുടങ്ങിയ അവശ്യ മേഖലകളിലെ തൊഴിലാളികളെ മാത്രം ലക്ഷ്യമിട്ടുള്ള വിസ നടപടികളിലേക്ക് രാജ്യങ്ങൾ മാറുകയാണ്.

ചില കുടിയേറ്റക്കാർ അവിടുത്തെ സംസ്കാരവുമായി പൊരുത്തപ്പെടാൻ തയ്യാറാകാത്തതിനാൽ വംശീയമായ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ വിദേശ സർക്കാരുകൾ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യം യോഗ്യതയുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് വലിയ അവസരമൊരുക്കും. വലിയ യുവജനസംഖ്യയുള്ള ഇന്ത്യ ഇതിനകം തന്നെ ഗൾഫ്, യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നഴ്സുമാരെയും നിർമ്മാണ തൊഴിലാളികളെയും വൻതോതിൽ കയറ്റി അയക്കുന്നുണ്ട്. വിദേശ രാജ്യങ്ങൾ ഇവർക്കായി ഫാസ്റ്റ് ട്രാക്ക് വിസകൾ ഉൾപ്പെടെയുള്ള ആകർഷകമായ പദ്ധതികളാണ് ഒരുക്കുന്നത്. എന്നാൽ ആഗോള വിപണിക്ക് ആവശ്യമുള്ളതിന് നേർവിപരീതമായ തൊഴിൽ സാഹചര്യമാണ് ഇന്ത്യയിൽ രൂപപ്പെടുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം.

വിദേശത്ത് ബ്ലൂ-കോളർ തൊഴിലാളികൾക്ക് ഡിമാൻഡ് കൂടുമ്പോൾ, ഇന്ത്യയിൽ ദശലക്ഷക്കണക്കിന് യുവാക്കൾ വൈറ്റ്-കോളർ ബിരുദങ്ങളുമായി തൊഴിൽ വിപണിയിലേക്ക് വരികയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ പഠിച്ചിറങ്ങിയ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തിനടുത്താണ്. ബിരുദം നേടി ആദ്യ വർഷം സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് 14-ൽ ഒരാൾക്ക് മാത്രമാണ്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ലഭ്യമായ ജോലികളും തമ്മിലുള്ള വലിയ അന്തരം ഇത് കാണിക്കുന്നു.

അടുത്ത ദശകത്തിൽ ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്ന ഭൂരിഭാഗം ജോലികളും ലോജിസ്റ്റിക്സ്, നിർമ്മാണം, ഉത്പാദനം തുടങ്ങിയ ബ്ലൂ-കോളർ മേഖലകളിലാണ്. എന്നാൽ ഇതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് ഇന്ത്യയിലുണ്ട്. കൂടാതെ, ഇന്ത്യയിലെ ഇത്തരം ജോലികൾ കുറഞ്ഞ ശമ്പളമുള്ളതും സുരക്ഷിതമല്ലാത്തതുമായതിനാൽ പുതിയ തലമുറയ്ക്ക് ഇതിനോട് താല്പര്യമില്ല. ഇത് രാജ്യത്തെ തൊഴിൽ ക്ഷാമം വീണ്ടും വർദ്ധിപ്പിക്കുന്നു.

വളരെ വേദനാജനകമായ ഒരു സാഹചര്യമാണ് വരാൻ പോകുന്നതെന്ന് ജെയിൻ വിലയിരുത്തുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മിടുക്കരായ പ്ലംബർമാരും ഇലക്ട്രീഷ്യൻമാരും നഴ്സുമാരുമെല്ലാം ഉയർന്ന ശമ്പളം തേടി വിദേശത്തേക്ക് കുടിയേറും. അതിന്റെ ഫലമായി, വിദേശത്തോ ഇന്ത്യയിലോ ആവശ്യമില്ലാത്ത വെറും വൈറ്റ്-കോളർ ബിരുദങ്ങൾ മാത്രമുള്ള, ജോലിയില്ലാത്ത ഒരു കൂട്ടം യുവാക്കൾ മാത്രമായിരിക്കും ഇവിടെ അവശേഷിക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.