പുനെയിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി. ബള്‍ബ് വിജയകരമായി പുറത്തെടുത്ത് ജീവൻ രക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍. പുനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-തൊറാസിക് സയന്‍സസിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് അപൂര്‍വവും അതീവ സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകിയത്.
കുഞ്ഞിന്റെ ഇടതു ശ്വാസകോശത്തിലെ ശ്വാസനാളത്തിലാണ് എല്‍.ഇ.ഡി. ബള്‍ബ് കുടുങ്ങിക്കിടന്നിരുന്നത്. ഡോക്ടർമാർ ഏറെ പ്രയത്നപ്പെട്ട് ‘ബ്രോങ്കോസ്‌കോപ്പിക്’ എന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇത് സുരക്ഷിതമായി പുറത്തെടുത്തത്. കുഞ്ഞിന്റെ ശ്വാസകോശം പൂർണ്ണമായി തകരാറിലാകാനും ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുള്ള വളരെ നിർണായകമായ ഒരു സാഹചര്യമായിരുന്നുവെ ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ സതേണ്‍ കമാന്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റ് സങ്കീര്‍ണതകളൊന്നുമില്ലാതെ തന്നെ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലാക്കാന്‍ സാധിച്ചതായും വലിയൊരു ദുരന്തമാണ് ഒഴിവാക്കാൻ കഴിഞ്ഞതെന്നും സതേണ്‍ കമാന്‍ഡ് അറിയിച്ചു. കുഞ്ഞിന്റെ ശ്വാസകോശത്തില്‍നിന്ന് പുറത്തെടുത്ത കമ്പികളോടു കൂടിയ ചെറിയ എല്‍.ഇ.ഡി. ബള്‍ബിന്റെ ചിത്രങ്ങളും, ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ശ്വാസകോശത്തിന്റെ എക്സ്റേ ചിത്രങ്ങളും സതേണ്‍ കമാന്‍ഡ് സാമൂഹികമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.




