Crime Featured

ദോശയിലല്ല വില്ലൻ? മാതാപിതാക്കളുടെ രക്തത്തിൽ ലോഹവിഷാംശം, കുരുന്നുകളുടെ മരണത്തിൽ ദുരൂഹത

അഹമ്മദാബാദിലെ ചന്ദ്‌ഖേഡയിൽ കടയിൽ നിന്ന് വാങ്ങിയ ദോശമാവ് കഴിച്ചതിനെത്തുടർന്ന് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. വെറുമൊരു ഭക്ഷണവിഷബാധയല്ല ഇതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഫോറൻസിക് പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതി, ഭാവന പ്രജാപതി എന്നിവരുടെ രക്തസാമ്പിളുകളിൽ അലുമിനിയം ഫോസ്ഫൈഡ്, സിങ്ക് എന്നീ വിഷാംശങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇവ മാരകമായ അളവിലുണ്ടോ എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേസ് ഇപ്പോൾ ആത്മഹത്യയോ കൊലപാതകമോ എന്ന രീതിയിൽ പോലീസ് അന്വേഷിക്കുകയാണ്.

രണ്ടര മാസം പ്രായമുള്ള റാഹ, മൂന്ന് വയസ്സുകാരി മിശ്രി എന്നിവരാണ് മരിച്ചത്. മാതാപിതാക്കളും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ദോശമാവ് കഴിച്ചതുകൊണ്ട് മാത്രം കുട്ടികൾ മരിക്കുകയും മാതാപിതാക്കൾക്ക് ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് അസ്വാഭാവികമാണെന്ന് അധികൃതർ നിരീക്ഷിക്കുന്നു. സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിമൽ പ്രജാപതി ഗോതമ്പിൽ ഉപയോഗിക്കുന്ന കീടനാശിനി വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ പാത്രങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. കൂടാതെ മരണകാരണം കൃത്യമായി കണ്ടെത്താനായി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.

ഏപ്രിൽ ഒന്നിനാണ് ഘൻശ്യാം ഡയറിയിൽ നിന്ന് കുടുംബം ദോശമാവ് വാങ്ങിയത്. രണ്ടാം തീയതി ഇത് കഴിച്ച കുടുംബം മൂന്നിന് ആശുപത്രിയിലായി. തുടർന്നുള്ള ദിവസങ്ങളിലായി രണ്ട് കുട്ടികളും മരണത്തിന് കീഴടങ്ങി. എന്നാൽ തങ്ങളുടെ ഉൽപ്പന്നത്തിൽ യാതൊരു കുഴപ്പവുമില്ലെന്നാണ് കടയുടമകൾ പറയുന്നത്. അന്ന് മാവ് വാങ്ങിയ മറ്റ് ഉപഭോക്താക്കൾക്കൊന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

ഭാവന പ്രജാപതിയുടെ ഒരു ഡയറിയും പോലീസിന് ലഭിച്ചിട്ടുണ്ട്, ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ദോശയിലെ വിഷമാണോ അതോ മറ്റ് കുടുംബ പ്രശ്നങ്ങളാണോ ഈ ദുരന്തത്തിന് പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.