ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത് കാൻസറിന് കാരണമാകുമോ എന്ന ആശങ്ക പലരിലും നിലനിൽക്കുന്നുണ്ട്. ഹോർമോൺ അടങ്ങിയ ഈ ഗുളികകൾ സ്തനാർബുദം പോലുള്ള ചില കാൻസറുകൾക്ക് കാരണമായേക്കാം എന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളാണ് ഇതിന് പിന്നിൽ. ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ഈ ഗുളികകളെ ‘കാർസിനോജനിക്’ (അർബുദകാരി) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ അർത്ഥം ഈ ഗുളിക കഴിക്കുന്ന എല്ലാവർക്കും കാൻസർ വരും എന്നല്ല, മറിച്ച് ചില സാഹചര്യങ്ങളിൽ അർബുദ സാധ്യതയുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് മാത്രമാണ്.
ശാസ്ത്രീയ പഠനങ്ങൾ പ്രകാരം, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ സ്തനാർബുദം, സെർവിക്കൽ കാൻസർ എന്നിവ വരാനുള്ള സാധ്യത നേരിയ തോതിൽ വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇത് വളരെ ചെറിയൊരു ശതമാനം മാത്രമാണ്. ഗുളിക ഉപയോഗിക്കുന്നത് നിർത്തിക്കഴിഞ്ഞാൽ ഏകദേശം പത്ത് വർഷത്തിനുള്ളിൽ ഈ സാധ്യത ഇല്ലാതാകുകയും ശരീരം സാധാരണ നിലയിലാവുകയും ചെയ്യും. അഞ്ച് വർഷത്തിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കുന്നവരിലാണ് സെർവിക്കൽ കാൻസർ സാധ്യത അല്പം കൂടുതലായി കാണുന്നത്.
അതേസമയം, ഗർഭനിരോധന ഗുളികകൾ ചില പ്രധാന കാൻസറുകളെ തടയാൻ സഹായിക്കുന്നു എന്ന വസ്തുത പലരും ശ്രദ്ധിക്കാറില്ല. അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം എന്നിവ വരാനുള്ള സാധ്യത ഈ ഗുളികകൾ ഗണ്യമായി കുറയ്ക്കുന്നു. ഗുളിക കഴിക്കുന്നത് നിർത്തിയാലും വർഷങ്ങളോളം ഈ സംരക്ഷണം ശരീരത്തിന് ലഭിക്കും. മലദ്വാരത്തിലെ അർബുദം തടയാനും ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹോർമോണുകൾ കോശങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്നത് കൊണ്ടാണ് ഈ ഗുളികകൾക്ക് ഇത്തരത്തിൽ ഗുണവും ദോഷവും കലർന്ന ഫലങ്ങൾ നൽകാൻ കഴിയുന്നത്.
ചുരുക്കത്തിൽ, ആരോഗ്യവതികളായ ഭൂരിഭാഗം സ്ത്രീകളിലും ഈ ഗുളികകൾ വരുത്തുന്ന ദോഷത്തേക്കാൾ കൂടുതൽ ഗുണങ്ങളാണ് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു. ഗർഭനിരോധന ഗുളികകൾ കാൻസറിന് കാരണമാകുന്നു എന്ന പ്രചാരണം പൂർണ്ണമായും ശരിയല്ല. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും കുടുംബ പശ്ചാത്തലവും അനുസരിച്ചാണ് ഇതിന്റെ ഫലങ്ങൾ വ്യത്യാസപ്പെടുന്നത്. അതിനാൽ ഇത്തരം ഗുളികകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് അനാവശ്യമായ ഭയമൊഴിവാക്കാനും ശരിയായ തീരുമാനം എടുക്കാനും സഹായിക്കും.




