മുംബൈയിലെ ഒരു സാധാരണ പ്ലംബർക്ക് പ്രതിവർഷം 18 ലക്ഷം രൂപ വരുമാനമുണ്ടെന്നും അയാൾ ഒരു ഹ്യുണ്ടായ് ക്രെറ്റ കാർ സ്വന്തമാക്കിയെന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മീരാ റോഡ്, ബോറിവാലി, കാൻഡിവാലി തുടങ്ങിയ ഇടങ്ങളിലെ വലിയ ടൗൺഷിപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഈ പ്ലംബറെ കുറിച്ചുള്ള വിവരങ്ങൾ ഒരു റെഡിറ്റ് ഉപയോക്താവാണ് പങ്കുവെച്ചത്. തന്റെ സൊസൈറ്റിയിലെ പൈപ്പ് നന്നാക്കാൻ വന്ന പ്ലംബറുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് ഇത്രയും വലിയ തുക അയാൾ സമ്പാദിക്കുന്നുണ്ടെന്ന് മനസ്സിലായത്.
ആദ്യമൊന്ന് അവിശ്വസിച്ചെങ്കിലും പ്ലംബർ തന്റെ വരുമാനത്തിന്റെ കണക്കുകൾ നിരത്തിയതോടെ താൻ അമ്പരന്നുപോയെന്ന് യുവാവ് പറയുന്നു. 18 ലക്ഷം രൂപ വാർഷിക വരുമാനത്തിന് പുറമെ, സ്വന്തം ഗ്രാമത്തിൽ ഒരു വീട് പണിയുകയും കൃഷിഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട് ഈ പ്ലംബർ. 2023 മോഡൽ ഹ്യുണ്ടായ് ക്രെറ്റ കാറും ഇദ്ദേഹത്തിനുണ്ട്. ഉയർന്ന ബിരുദങ്ങളുള്ളവർ പോലും ജോലി കിട്ടാതെ കഷ്ടപ്പെടുമ്പോൾ ഇത്തരം ജോലികൾ ചെയ്യുന്നവർ ഇത്രയധികം സമ്പാദിക്കുന്നത് തന്നെക്കൊണ്ട് സ്വന്തം ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് പുനർചിന്ത ചെയ്യിപ്പിക്കുന്നു എന്നും യുവാവ് കുറിപ്പിൽ പറയുന്നു.
ഈ വാർത്ത വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള സാങ്കേതികവിദ്യകൾ വന്നാലും പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, കാർപെന്റർമാർ തുടങ്ങിയ ‘ബ്ലൂ കോളർ’ തൊഴിലാളികളുടെ ആവശ്യകത കുറയില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. അമേരിക്കയിലും ഓസ്ട്രേലിയയിലും ഇത്തരം ജോലികൾ ചെയ്യുന്നവർക്ക് ഇതിലും വലിയ വരുമാനമാണെന്ന് ചിലർ കമന്റ് ചെയ്തു. മുംബൈയിൽ ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 500 രൂപയെങ്കിലും ഇവർ ഈടാക്കാറുണ്ടെന്നും കൃത്യമായ വൈദഗ്ധ്യമുള്ളവർക്ക് ഇത്തരം മേഖലകളിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.




