Oddly News

വിദ്യാസമ്പന്നന്‍, മികച്ച ജോലി, വിദേശയാത്ര ഹോബി; പണം കണ്ടെത്തുന്നത് പോക്കറ്റടിച്ച്…!

വിദ്യാസമ്പന്നനും ഒരു കമ്പനിയിലെ എച്ച് ആര്‍ ആയി ജോലി ചെയ്യുന്നയാളുമായ യുവാവ് വിദേശയാത്ര ചെയ്യാനായി പണം സമ്പാദിച്ചിരുന്നത് പോക്കറ്റടിയിലൂടെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇയാള്‍ 120 ലധികം ആഭ്യന്തര വിദേശയാത്രകളാണ് ചെയ്തതെന്നും ഇതിനായി പോക്കറ്റടിയിലൂടെ പ്രതിമാസം 10,000 യുവാന്‍ സമ്പദിച്ചിരുന്നതായും ചൈനീസ് പോലീസ് പറഞ്ഞു.

പണവും ക്രെഡിറ്റ് കാര്‍ഡുകളും നിറഞ്ഞ ഒന്നിലധികം വാലറ്റുകള്‍ മോഷ്ടിച്ചതിന് 25 കാരന്‍ അറസ്റ്റിലായതോടെയാണ് കഥകള്‍ പുറത്തുവന്നത്. ‘ആന്‍’ എന്ന് മാത്രം തിരിച്ചറിഞ്ഞിട്ടുള്ളയാള്‍ ഷാങ്ഹായിലെ ഒരു ഉന്നത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയയാളും നഗരത്തിലെ ഒരു പ്രധാന കമ്പനിയില്‍ ഹ്യൂമന്‍ റിസോഴ്സില്‍ ജോലി ചെയ്തു വരികയുമാണ്.

ഇയാളുടെ യാത്രാരേഖകള്‍ പരിശോധിച്ച പോലീസ് ഇയാളുടെ അമിതമായ യാത്രാ മോഹങ്ങളുടെ ചെലവ് വഹിക്കാന്‍ എങ്ങിനെയാണ് പണം കണ്ടെത്തുന്നതെന്ന് സംശയിച്ചു. അതിനിടയില്‍ ആന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ തൊഴിലിനായി അഭിമുഖത്തിന് പോയ ലി എന്ന് പേരുള്ള ഒരാള്‍ അവിടെവെച്ച് പേഴ്സ് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആനെ പിടികൂടിയത്. അഭിമുഖത്തിന് ശേഷം തന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആന്‍ എന്ന പേരില്‍ ഒരാള്‍ ഒരു വിദേശ രാജ്യത്തേക്ക് റിട്ടേണ്‍ എയര്‍ ടിക്കറ്റ് വാങ്ങിയതായി ബാങ്ക് ലീയെ വിളിച്ച് പറഞ്ഞതോടെയാണ് അന്വേഷണം ആനില്‍ എത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും മറ്റു രണ്ടു വാലറ്റുകള്‍ പോലീസ് കണ്ടെത്തി.

ഇതില്‍ ഒരെണ്ണം ആനിന്റെ കൂടെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷൗ എന്ന യുവാവിന്റേതായിരുന്നു. മറ്റൊരെണ്ണം ഷാങിന്റേതും. 1,000 യുവാനും (140 യുഎസ് ഡോളര്‍) ഐഡന്റിറ്റി കാര്‍ഡുകളും തന്റെ വാലറ്റില്‍ ഉണ്ടായിരുന്നതായി ഷൗ പറഞ്ഞു. ഓഫീസില്‍ വെച്ച് ഷൗവിന്റെ പേഴ്സ് മോഷ്ടിച്ചതായി ആന്‍ സമ്മതിച്ചു. ദുബായ് എയര്‍പോര്‍ട്ടില്‍വെച്ചാണ് 20,000 യുവാന്‍ (3,000 യുഎസ് ഡോളര്‍) പണവും ക്രെഡിറ്റ് കാര്‍ഡുകളും അടങ്ങിയ തന്റെ പഴ്‌സ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് നഷ്ടമായതെന്ന്് ഷാങ് പറഞ്ഞു.