Featured Good News

ഓണംകേറാമൂലയിലെ ചായക്കടക്കാരന്റെ മകള്‍; ബോംബെ IITയില്‍ എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി

ഓണംകേറാമൂല എന്ന് നമ്മള്‍ പരിഹാസത്തില്‍ പറയുന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഐഐടി-ബോംബെയില്‍ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി തമിഴ്‌നാട്ടിലൊരു മിടുക്കി. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂര്‍ ഗ്രാമത്തിലെ യോഗേശ്വരി എന്ന പെണ്‍കുട്ടിയാണ് സമാനസാഹചര്യങ്ങളില്‍ ജീവിക്കുന്ന അനേക ര്‍ക്ക് പ്രചോദനമായത്. ചായക്കടക്കാരനായ പിതാവിന്റെയും പടക്കഫാക്ടറി യിലെ ജോലിക്കാരിയായ സ്ത്രീയ്ക്കും പിറന്ന യോഗേശ്വരി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുമാണ് ഈ നേട്ടം കൊയ്തത്.

എയ്റോസ്പേസ് എഞ്ചിനീയറിംഗ് എന്താണെന്ന് അറിയാത്ത പശ്ചാത്തലത്തില്‍ നിന്ന് പ്രശസ്തമായ സ്ഥാപനത്തില്‍ സീറ്റ് നേടാനുള്ള അവളുടെ പരിവര്‍ത്തനം ശ്രദ്ധേയമായ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നു. യോഗേശ്വരി സത്തൂര്‍ ഗ്രാമത്തിലെ പദന്തല്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ജെഇഇ പരീക്ഷ എന്താണെന്ന് അറിയില്ലായിരുന്ന യോഗേശ്വരിക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രധാന പരിപാടികളായ ‘നാന്‍ മുതല്‍വന്‍’ പദ്ധതിയും ‘കല്ലൂരി കനവ്’ പദ്ധതിയുമാണ് വഴിത്തിരിവായത്.

ജെഇഇയെ കുറിച്ചും അപേക്ഷിക്കേണ്ട വിധത്തെ കുറിച്ചും ഈ പരിപാടിയിലൂടെ മനസ്സിലാക്കിയ അവര്‍ ജെഇഇ മെയിന്‍ പാസായി, പിന്നീട് ജെഇഇ അഡ്വാന്‍സ് കോച്ചിംഗിന് പോയി. ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ ആദ്യം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു, പക്ഷേ കാലക്രമേണ ഞാന്‍ ജെഇഇ അഡ്വാന്‍സ് പഠിച്ചു. ഐഐടി-ബോംബെയില്‍ എയ്റോസ്പേസ് എഞ്ചിനീയറിംഗില്‍ പ്രവേശനം ലഭിച്ചു.

തന്റെ ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണ ഉറപ്പുനല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ജില്ലാ കളക്ടര്‍ ജയശീലനും. കഠിനാധ്വാനവും സ്ഥിരോത്സാഹവും മാത്രമായിരുന്നു യോഗേശ്വരിക്ക് ഇത്രയും വലിയൊരു സ്വപ്നം പിന്തുടരാന്‍ ഉണ്ടായിരുന്ന ഏക ആയുധം. തന്റെ റോള്‍ മോഡലുകളായ സുനിത വില്യംസ്, കല്‍പന ചൗള എന്നിവരെ പോലെ എയ്റോസ്പേസ് സാങ്കേതികവിദ്യയില്‍ നേട്ടങ്ങള്‍ കൈവരിക്കുകയാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.