Good News

രാജ്യമാണ് എനിക്ക് വലുത്, വിവാഹപ്പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ച് സൈനികൻ

ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വെടിനിര്‍ത്തലിനുശേഷവും
വീണ്ടും രൂക്ഷമായിരിക്കുകയാണ്. രാജ്യസുരക്ഷ്‌ക്കായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണ് രാജ്യത്തിന്റെ വിവിധ സേനാവിഭാഗങ്ങള്‍ . ഇപ്പോഴിതാ വിവാഹം കഴിഞ്ഞു അടുത്തദിവസം തിരികെ ജോലിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ് ഒരു സൈനികൻ.

മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് റാത്തോഡ് എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായത്. ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു. വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ വിവാഹം.

കുരാവർ സ്വദേശിയായ റാത്തോഡ് ആറ് വർഷം മുമ്പാണ് വ്യോമസേനയിൽ ചേർന്നത്. ഗോപാൽ റാത്തോഡിന്റെ മകൾ വന്ദനയെ മെയ് 8 വ്യാഴാഴ്ചയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചയാണ് വ്യോമസേനാ സൈനികൻ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാൻ യാത്രയായത്.

അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓര്‍ഡര്‍ വന്നപ്പോള്‍ ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് വിഷമമില്ലെന്നും മോഹിത് പറഞ്ഞു.


വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂര്‍ണമായ പിന്തുണ നല്‍കി. തങ്ങളുടെ മകന്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ആറ് വർഷം മുന്‍പാണ് മോഹിത് വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുക എന്നത് വലിയ സ്വപ്‌നമായിരുന്നു.

വിവാഹശേഷം മോഹിത് റാത്തോഡിന്റെ യാത്രയില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ഗോപാൽ റാത്തോഡ് പറഞ്ഞു, “വിവാഹത്തിന് തൊട്ടുപിന്നാലെ എന്റെ മരുമകൻ രാജ്യത്തെ സംരക്ഷിക്കാൻ പോകുന്നതിൽ ഞാൻ അഭിമാനിക്കുന്നു”.

“രാജ്യമാണ് ഞങ്ങൾക്ക് പ്രധാനം, വിവാഹ ചടങ്ങുകൾ കഴിയുന്നതുവരെ ഇക്കാര്യം ഞങ്ങളുടെ മകളോട് പറയേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. മോഹിത്തിന്റെ മാതാപിതാക്കളും തങ്ങളുടെ മകൻ രാജ്യത്തെ സേവിക്കാൻ തിരിച്ചെത്തിയതിൽ സന്തോഷിക്കുന്നു. രാജ്യവും മകനും സുരക്ഷിതരായിരിക്കണമെന്ന് അവർ പ്രത്യാശിക്കുന്നു”