Sports

കോഹ്ലി രഞ്ജിയില്‍ കളിക്കാനെത്തുന്നു ; പക്ഷേ നായകനാകാനില്ല, ഓഫര്‍ താരം തള്ളി

രഞ്ജിയില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ഓഫര്‍ നിരസിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് താരം രഞ്ജി കളിക്കാനായി തിരിച്ചെത്തുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ റെയില്‍വേസുമായാണ് ഡല്‍ഹിയുടെ രഞ്ജി പോരാട്ടം. 2013 ചലഞ്ചര്‍ ട്രോഫി ഫൈനലിലാണ് കോഹ്ലി അവസാനമായി ഡല്‍ഹിയെ നയിച്ചത്.

കഴിഞ്ഞയാഴ്ച രാജ്കോട്ടില്‍ സൗരാഷ്ട്രയ്ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി കളിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍താരം ഋഷഭ് പന്തും സമാനമായ നിലപാട് എടുത്തിരുന്നു. പതിവ് നായകന്‍ ആയുഷ് ബഡോണി മത്സരത്തിന്റെ അവസാന ലീഗ് ഘട്ടത്തിലും ടീമിനെ നയിക്കും. ബഡോണി ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) ഒരു സ്ഥിരം താരമാണ്. 25-കാരനെ ലഖ്നൗ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 2025 സീസണിന് മുന്നോടിയായി 4 കോടിയ്ക്ക് നിലനിര്‍ത്തി.

അതേസമയം റെയില്‍വേസിനെതിരായ മത്സരത്തില്‍ പന്ത് കളിക്കില്ല. കോഹ്ലിയ്ക്കൊപ്പം, അവസാന റൗണ്ട് മത്സരങ്ങള്‍ നഷ്ടമായതിന് ശേഷം കെഎല്‍ രാഹുലും ഹരിയാനയ്ക്കെതിരെ തിരിച്ചെത്തും. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ തന്റെ 24-ാം ജന്മദിനത്തില്‍ ഗാസിയാബാദില്‍ ആയിരുന്നു കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. 2013ലെ ചലഞ്ചര്‍ ട്രോഫിക്ക് ശേഷം ഡല്‍ഹിക്ക് വേണ്ടി ഒരു ഫോര്‍മാറ്റിലും 36-കാരന്‍ കളിച്ചിട്ടില്ല. 23 രഞ്ജി മത്സരങ്ങള്‍ കളിച്ച കോഹ്ലി അഞ്ച് സെഞ്ചുറികളോടെ 50.77 ശരാശരിയില്‍ 1574 റണ്‍സ് നേടിയിട്ടുണ്ട്.