Crime

വിദേശജയിലുകളില്‍ വധശിക്ഷ കാത്ത് 49 ഇന്ത്യക്കാര്‍, 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാര്‍ ജയിലുകളില്‍

ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെപ്പോലെ വിദേശജയിലുകളില്‍ വധശിക്ഷയടക്കം കാത്തുകഴിയുന്നത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍. ഗള്‍ഫ് നാടുകളിലുള്‍പ്പടെ 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം.

മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ വച്ച കണക്കാണിത്. എന്നാല്‍, ഔദ്യോഗികകണക്കുകളേക്കാള്‍ അധികംപേര്‍ വിദേശജയിലുകളിലുണ്ടെന്നാണ് വിവിധ സംഘടനകളടക്കം വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്- 2633 പേര്‍.
വിവിധ രാജ്യങ്ങളിലായി വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യക്കാരാണ്. യു.എ.ഇയില്‍ 25 പേരും സൗദിയില്‍ 11 പേരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്.

മലേഷ്യ-6, കുവൈത്ത്-3, ഇന്തൊനീഷ്യ, ഖത്തര്‍, യു.എസ്.എ, യെമന്‍- ഒരാള്‍ വീതം എന്നിങ്ങനെയാണ് കണക്കുകള്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് ഇന്ത്യക്കാരുടെ വധശിക്ഷ യു.എ.ഇ നടപ്പാക്കിയിരുന്നു. കുവൈത്തിലും സൗദിഅറേബ്യയിലും മൂന്നുവീതവും സിംബാബ്‌വേയില്‍ ഒരാളുമുള്‍പ്പെടെ ഏഴുപേര്‍ക്കും കഴിഞ്ഞവര്‍ഷം വധശിക്ഷ നടപ്പാക്കി.