Crime Featured

‘സ്വകാര്യഭാഗത്ത് മുളകരച്ച് പുരട്ടുമെന്ന് ഭീഷണിപ്പെടുത്തി, നേരിട്ടത് കൊടും ക്രൂരത’; സി.ഐ. പ്രതാപചന്ദ്രനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: കൊച്ചിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി.ഐ: പ്രതാപചന്ദ്രനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കാന്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ അന്ന് അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം.

ചെകിടത്ത് തല്ലിയെന്നും ലാത്തികൊണ്ട് മുതുകില്‍ അടിച്ചെന്നും ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടിയെന്നും പരാതിക്കാരി പറയുന്നു. 2018 ഓഗസ്റ്റിലാണു സംഭവം. തുമ്പ സ്‌റ്റേഷനില്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞു വിളിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനാണു വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് അയാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ലെന്നു യുവതി പോലീസുകാരെ അറിയിച്ചു. പരാതിയിലും വ്യക്തിയെ കൃത്യമായി അറിയില്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍, ആണുങ്ങള്‍ക്കെതിരേ കള്ളപരാതി നല്‍കുമോ എന്നു ചോദിച്ചു പ്രതാപചന്ദ്രന്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നെന്നു യുവതി പറയുന്നു. ലാത്തികൊണ്ട് തല്ലി. രണ്ടുദിവസം പോലീസ് സ്‌റ്റേഷനില്‍ തന്നെ തടഞ്ഞുവച്ചെന്നും യുവതി പറയുന്നു.

‘ ഇടുപ്പില്‍ ലാത്തി കൊണ്ടു മര്‍ദിച്ചു. ബൂട്ട് ഉപയോഗിച്ച് രണ്ടുകാലിലും ചവിട്ടി. മുളക് അരച്ചു സ്വകാര്യ ഭാഗത്ത് പുരട്ടുമെന്നും ഭീഷണിപ്പെടുത്തി. നല്‍കിയ പരാതി കള്ളപ്പരാതി ആണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. കുടിക്കാന്‍ വെള്ളം നല്‍കിയില്ല. ജീവിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തി. പ്രതാപചന്ദ്രനൊപ്പം വിനോദ്, കുമാരന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നല്‍കിയതു കള്ളപ്പരാതിയാണെന്നു ഭീഷണിപ്പെടുത്തി പറയിപ്പിച്ചു. അതു വീഡിയോ ആയി ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.’-യുവതി പറഞ്ഞു. വീട്ടുജോലി ചെയ്തിരുന്ന യുവതിയ്ക്ക് ഇതിനു പിന്നാലെ ജോലി നഷ്ടമായി. മര്‍ദനത്തിനു പിന്നാലെ താന്‍ ഏഴുദിവസം ആശുപത്രിയില്‍ ആയിരുന്നുവെന്നും യുവതി പറയുന്നു.