Crime

ആരാണ് റോസ് വില്യം ഉല്‍ബ്രിച്ച് ; അദ്ദേഹത്തിന് എന്തിനാണ് ട്രംപ് മാപ്പ് നല്‍കിയത്

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അമേരിക്കയില്‍ പല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സില്‍ക്ക് റോഡ് ഡാര്‍ക്ക് വെബ് മാര്‍ക്കറ്റിന്റെ സൂത്രധാരന്‍ റോസ് വില്യം ഉല്‍ബ്രിച്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ മാപ്പ് നല്‍കിയതാണ് അവയില്‍ ഒരു പ്രധാന കാര്യം. ‘ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ മാര്‍ക്കറ്റ്’ എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ വിശേഷിപ്പിച്ച ഉല്‍ബ്രിച്ചിന്റെ ജീവപര്യന്തം അസാധുവാക്കിയത് വിവാദപരമായ ഒരു തീരുമാനമായി മാറിയിരിക്കുകയാണ്.

2013 ഒക്ടോബറില്‍ എഫ്ബിഐ സില്‍ക്ക് റോഡ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉള്‍ബ്രിച്ച് അറസ്റ്റിലായിരുന്നു. 2011-ല്‍ ഇയാള്‍ ആരംഭിച്ച പ്ലാറ്റ്‌ഫോം അജ്ഞാതരായി ഇരുന്നുകൊണ്ട് ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് മയക്കുമരുന്നുകളും മറ്റ് നിയമവിരുദ്ധമായ ചരക്കുകളും സേവനങ്ങളും വ്യാപാരം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, കമ്പ്യൂട്ടര്‍ ഹാക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ 2015 ഫെബ്രുവരിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.

പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, സില്‍ക്ക് റോഡിന് ആഗോളതലത്തില്‍ ഏകദേശം ഒരു ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട്. അതില്‍ 30 ശതമാനം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ അധിഷ്ഠിതമാണ്. 2024ലെ പ്രചാരണവേളയില്‍ ട്രംപ് നല്‍കിയ വാഗ്ദാനമാണ് മാപ്പ്. 2024 മെയ് മാസത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിച്ച ട്രംപ്, അധികാരമേറ്റ ഉടന്‍ തന്നെ ഉള്‍ബ്രിച്ചിന്റെ ശിക്ഷയില്‍ ഇളവ് നല്‍കുമെന്ന് പ്രതിജ്ഞയെടുത്തു.

ദി പ്രിന്‍സസ് ബ്രൈഡിലെ കഥാപാത്രത്തെ പരാമര്‍ശിക്കുന്ന ‘ഡ്രെഡ് പൈറേറ്റ് റോബര്‍ട്ട്സ്’ എന്ന ഓമനപ്പേരിലാണ് ഉല്‍ബ്രിച്ച് പ്രവര്‍ത്തിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിന്റെ മുന്‍ യു.എസ് അറ്റോര്‍ണി പ്രീത് ഭരാര, ‘ആളുകളുടെ ആസക്തികളെ ചൂഷണം ചെയ്യുകയും കുറഞ്ഞത് ആറ് യുവാക്കളുടെ മരണത്തിന് സംഭാവന നല്‍കുകയും ചെയ്ത മയക്കുമരുന്ന് വ്യാപാരിയും ക്രിമിനല്‍ ലാഭം കൊയ്യുന്നയാളുമാണ്’ എന്നാണ് ഉള്‍ബ്രിച്ചിനെ വിശേഷിപ്പിച്ചത്.