Crime

വിവാഹംകഴിഞ്ഞ് അഞ്ചാംനാൾവന്ന ‘സമ്മാനം’; പൊട്ടിത്തെറിയിൽ നവവരൻ മരിച്ചു; ആദ്യ പാർസൽ ബോംബ് കേസിൽ വിധി

രാജ്യത്തെ ഞെട്ടിച്ച പാര്‍സല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ മുന്‍ കോളേജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. ഒഡീഷയിലെ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെറിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

2018 ഫെബ്രുവരി 23-നാണ് ഒഡീഷയിലെ പട്‌നാഘട്ടില്‍ പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനായ യുവാവും ബന്ധുവായ 85 വയസ്സുകാരിയും കൊല്ലപ്പെട്ടത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ സൗമ്യ ശേഖര്‍ സാഹു, ഇദ്ദേഹത്തിന്റെ ബന്ധുവായ ജെനമണി എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്. സൗമ്യ ശേഖറിന്റെ വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമായിരുന്നു സംഭവം. സ്‌ഫോടനത്തില്‍ സൗമ്യ ശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വിവാഹസമ്മാനമെന്ന പേരിലാണ് പ്രതി പുഞ്ചിലാല്‍ മെഹെര്‍ ബോംബ് പാര്‍സലാക്കി അയച്ചത്. തുടര്‍ന്ന് നവദമ്പതിമാരും ബന്ധുക്കളും സമ്മാനം തുറന്നുനോക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയുമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പാര്‍സല്‍ ബോംബ് കേസായി ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സംഭവത്തില്‍ ആദ്യം ഒഡീഷ പോലീസും പിന്നീട് ഒഡീഷ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പ്രതിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിക്കാതിരുന്ന കേസില്‍ അന്വേഷണം വഴിതെറ്റിക്കാനായി പ്രതി തന്നെ പോലീസിന് എഴുതിയ ഒരു കത്താണ് വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ പ്രതിയായ പുഞ്ചിലാല്‍ മെഹെറിനെ പിടികൂടുകയായിരുന്നു.

2018 ഫെബ്രുവരി 18-നായിരുന്നു സൗമ്യശേഖര്‍ സാഹുവിന്റെയും റീമയുടെയും വിവാഹം. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് അഞ്ചാംനാളാണ് സൗമ്യശേഖര്‍ സാഹുവിന്റെ പേരില്‍ വീട്ടില്‍ ആ പാര്‍സലെത്തിയത്. വിവാഹസമ്മാനമെന്ന് പറഞ്ഞായിരുന്നു പാര്‍സല്‍ ഡെലിവറി ചെയ്തിരുന്നത്. ദമ്പതിമാരും ബന്ധുക്കളും ചേര്‍ന്ന് അടുക്കളയില്‍വെച്ച് തന്നെ വിവാഹസമ്മാനം തുറന്നുനോക്കി. പക്ഷേ, പെട്ടി തുറന്നയുടന്‍ വന്‍ പൊട്ടിത്തെറിയാണുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ സൗമ്യശേഖര്‍ സാഹുവിനും ഭാര്യയ്ക്കും ബന്ധുവായ 85-കാരിക്കും മാരകമായി പരിക്കേറ്റു. സൗമ്യശേഖറും ബന്ധുവായ 85-കാരിയും കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ റീമ ആഴ്ചകളോളം ചികിത്സയില്‍ കഴിഞ്ഞു.

പാര്‍സല്‍ ബോംബ് അയച്ചത് ആരെന്ന് കണ്ടെത്താന്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇതോടെ ഒഡീഷ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. നൂറിലേറെ പേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യംചെയ്തു. ഒടുവില്‍ പോലീസിന് ലഭിച്ച ഒരു കത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതി പുഞ്ചിലാല്‍ മെഹെര്‍ കുടുങ്ങിയത്.

കൊല്ലപ്പെട്ട സൗമ്യശേഖര്‍ സാഹുവിന്റെ അമ്മ സംഞ്ജുക്ത സാഹുവും പ്രതിയായ പുഞ്ചിലാലും ഭൈന്‍സയിലെ ജ്യോതി വികാസ് കോളേജിലെ പ്രൊഫസര്‍മാരായിരുന്നു. സഹപ്രവര്‍ത്തകയുടെ മകന്റെ വിവാഹചടങ്ങിലും പിന്നീട് സൗമ്യശേഖറിന്റെ സംസ്‌കാരചടങ്ങിലും പ്രതിയായ പുഞ്ചിലാല്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, പോലീസിനെ വഴിതെറ്റിക്കാനായി പ്രൊഫസര്‍ കാണിച്ച ‘ഓവര്‍സ്മാര്‍ട്ട്‌നെസ്സ്’ അയാള്‍ക്ക് തന്നെ കുരുക്കായി മാറുകയായിരുന്നു.

ജ്യോതി വികാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പലായിരുന്നു ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരുന്ന പുഞ്ചിലാല്‍ മെഹെര്‍. ഇയാളെ പിന്നീട് പ്രിൻസിപ്പൽ പദവിയില്‍നിന്ന് നീക്കംചെയ്യുകയും സൗമ്യശേഖര്‍ സാഹുവിന്റെ അമ്മയായ സംഞ്ജുക്ത സാഹുവിനെ പ്രിന്‍സിപ്പലായി നിയമിക്കുകയുംചെയ്തു. ഇതിന്റെ വൈരാഗ്യമാണ് പാര്‍സല്‍ ബോംബ് സ്‌ഫോടനത്തില്‍ കലാശിച്ചതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *