ലോകത്തിലെ ആദ്യത്തെ ഓട്ടോണമസ് വാഹനം, അതായത് ഉടമയുടെ വീട്ടിലേയ്ക്ക് സ്വയം ഓടിച്ചുപോകുന്ന കാർ ടെസ്‌ല പുറത്തിറക്കി. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള കമ്പനിയുടെ ഗിഗാഫാക്ടറിയിൽ നിന്ന് ഏകദേശം 30 മിനിറ്റ് അകലെയുള്ള ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സെൽഫ് ഡ്രൈവിംഗ് ടെസ്‌ല മോഡൽ വൈ, ഹൈവേകൾ, കവലകൾ, ട്രാഫിക് സിഗ്നലുകൾ, നഗര തെരുവുകൾ എന്നിവയെല്ലാം തരണം ചെയ്ത് യാത്ര ചെയ്തു.
ചരിത്ര നാഴികക്കല്ലായ ഈ സംഭവം ഓൺലൈനിൽ വ്യാപകമായി പങ്കിട്ടു, ടെസ്‌ല ശനിയാഴ്ച 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു പൂർണ്ണ വീഡിയോയും പുറത്തിറക്കി. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ മോഡൽ Y ഗിഗാഫാക്ടറി ഗാരേജിൽ നിന്ന് പുറപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണിച്ചു. പിൻസീറ്റിൽ നിന്ന് പകർത്തിയ വീഡിയോയിൽ, വാഹനം റോഡുകൾ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതും, വളവുകൾ തിരിയുന്നതും, സ്റ്റോപ്പ് അടയാളങ്ങൾ നിരീക്ഷിക്കുന്നതും, ചുവന്ന ലൈറ്റുകളിൽ നിര്‍ത്തുന്നതും, മനുഷ്യ ഇടപെടലില്ലാതെ ഗതാഗത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പകർത്തി.
യാത്രയ്ക്കിടെ വാഹനം മണിക്കൂറിൽ 115 കിലോമീറ്റർ വരെ വേഗതയിൽ എത്തിയതായി ടെസ്‌ലയുടെ AI-യും ഓട്ടോപൈലറ്റും മേധാവിയായ അശോക് എല്ലുസ്വാമി സ്ഥിരീകരിച്ചു.
റോബോടാക്‌സികളും ഒപ്‌റ്റിമസ് പോലുള്ള ഹ്യൂമനോയ്‌ഡുകളും ഭാവിയില്‍ ആധിപത്യം സ്‌ഥാപിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. അതിനായി സോഫ്‌റ്റ്വേറിലും ഓട്ടോമേഷനിലും കമ്പനി കൂടുതല്‍ ശ്രദ്ധിക്കും. ടെസ്ലയുടെ റോബോടാക്‌സികള്‍ ടെക്‌സാസില്‍ അമേരിക്കന്‍ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്‌റ്റി അഡ്‌മിനിസ്‌ട്രേഷന്റെ(എന്‍.എച്ച്.ടി.എസ്.എ) പരിശോധയിലാണ്. റോബോടാക്‌സികളുടെ പ്രകടനം ടെസ്ല അവകാശപ്പെടുന്നപോലെ തൃപികരമല്ലെന്നാണു റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതും, റോഡിന്റെ തെറ്റായ വശത്ത് ഓടുന്നതും, ട്രാഫിക് സിഗ്നലുകള്‍ ലംഘിക്കുന്നതും വ്യക്‌തമാക്കുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.




