Featured Myth and Reality

തോക്കുമായി സൈനിക വേഷത്തിലെത്തുന്ന ദൈവം, യേശുവിനെക്കാള്‍ ശക്തനാണെന്ന് വിശ്വാസം; ‘ജോണ്‍ ഫ്രം’, പസഫിക് ദ്വീപിലെ ആത്മീയ രൂപം

തെക്കന്‍ പസഫിക്കിലെ രാജ്യമായ വനവാട്ടുവിലെ തെന്ന ദ്വീപില്‍ പ്രബലമായ ഒരു വിശ്വാസധാരയുണ്ട്. ‘ജോണ്‍ ഫ്രം’ ചരിത്രത്തിലെ സ്ഥിരീകരിക്കപ്പെട്ട വ്യക്തിയല്ല. പകരം പ്രധാന ആത്മീയ രൂപമാണ്. ലോകമഹായുദ്ധകാലത്തെ ഒരു സൈനികനായി ചിത്രീകരിക്കപ്പെടുന്ന, ഒരു വെളുത്ത അമേരിക്കന്‍ മനുഷ്യനായാണ് ഈ രൂപത്തെ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹം പസഫിക് ദ്വീപുകളില്‍ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

കോളനിവത്കരണത്തെ ചെറുക്കുന്നവര്‍ക്ക് പ്രതിഫലമായി പാശ്ചാത്യ വസ്തുക്കള്‍ കൊണ്ടുവരുന്ന ഒരു വ്യക്തിയായും അദ്ദേഹം ആദരിക്കപ്പെടുന്നു. ഈ വൈരുദ്ധ്യപരമായ വിശ്വാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, വാനുവാട്ടുവിലെ ഒരു ഭക്തനായ കാര്‍ഗോ കള്‍ട്ട് അംഗം ഇങ്ങനെ മറുപടി നല്‍കി, ”ജോണ്‍ ഒരു ആത്മാവാണ്. എല്ലാം അവനറിയാം. യേശുവിനെക്കാള്‍ ശക്തനാണ് അവന്‍.”

വാനുവാട്ടുവില്‍, രണ്ടാം ലോകമഹായുദ്ധസമയത്തും അതിനുശേഷവും, 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ജോണ്‍ ഫ്രം പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. പാശ്ചാത്യ വസ്തുക്കളോടുള്ള ആരാധനയുടെയും കൊളോണിയല്‍ വിരുദ്ധ വികാരങ്ങളുടെയും ഒരു സംയോജനമാണ്. 1930-കളിലാണ് ഈ കാര്‍ഗോ കള്‍ട്ട് ആദ്യമായി രൂപംകൊണ്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇന്നും അത് അംഗീകരിക്കപ്പെടുന്നു.

പ്രാദേശിക ഐതിഹ്യം അനുസരിച്ച്, തന്ന ദ്വീപില്‍ ഒരു കൂട്ടം ഗ്രാമ മൂപ്പന്മാര്‍ നടത്തിയ ആത്മീയ ചടങ്ങില്‍ നിന്നാണ് ജോണ്‍ ഫ്രംമിന്റെ കഥ ഉത്ഭവിക്കുന്നത്. ഈ ചടങ്ങിനിടെ, മൂപ്പന്മാര്‍ ലഹരിയും ആനന്ദവും നല്‍കുന്ന ഗുണങ്ങളുള്ള പരമ്പരാഗത പാനീയമായ കാവ കഴിച്ചു. ചടങ്ങിനിടെ, ചുറ്റുമുള്ള ഇരുട്ടില്‍ നിന്ന് ഒരു വെളുത്ത മനുഷ്യന്‍ (പിന്നീട് ഒരു വെളുത്ത അമേരിക്കന്‍ മനുഷ്യന്‍ എന്ന് വ്യക്തമാക്കപ്പെട്ടു) പുറത്തേക്ക് വരുന്നതായി മൂപ്പന്മാര്‍ കണ്ടു. തങ്ങളുടെ പരമ്പരാഗത ജീവിതരീതിയിലേക്ക് മടങ്ങാന്‍ തന്നയിലെ ജനങ്ങളോട് ആവശ്യപ്പെടാന്‍ ആ മനുഷ്യന്‍ മൂപ്പന്മാരെ പ്രേരിപ്പിച്ചു. പാശ്ചാത്യ കൊളോണിയല്‍ സ്വാധീനം അവരുടെ അമൂല്യമായ ആചാരങ്ങളും പാരമ്പര്യങ്ങളും നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ അനുഭവത്തെക്കുറിച്ചുള്ള കഥകള്‍ പ്രചരിച്ചതോടെ, ആളുകള്‍ ഈ നിഗൂഢനായ വെളുത്ത സഹായിയെ ജോണ്‍ ഫ്രം എന്ന് വിളിച്ചു. ഇത് ഒരു ദര്‍ശനത്തില്‍ നിന്ന് ആരംഭിച്ചതാകാനാണ് സാധ്യതയെങ്കിലും, ജോണ്‍ ഫ്രംമിന്റെ സന്ദേശം ദ്വീപിലെ ജനങ്ങളെ സ്വാധീനിച്ചു. പ്രത്യേകിച്ചും യൂറോപ്യന്‍ മിഷനറിമാരുടെ സാന്നിധ്യം കാരണം കൊളോണിയലിസത്തിന്റെ ആഘാതങ്ങള്‍ അതിനോടകം അവര്‍ അനുഭവിച്ചു തുടങ്ങിയിരുന്നു.

ജീന്‍ ഗിയാര്‍ട്ടിന്റെ ‘ജോണ്‍ ഫ്രം മൂവ്മെന്റ് ഇന്‍ തന്ന’ എന്ന പ്രബന്ധം അനുസരിച്ച്, 1940-കളുടെ തുടക്കത്തില്‍ ഈ പ്രസ്ഥാനം ശക്തി പ്രാപിച്ചിരുന്നു. മിഷനറിമാര്‍ സ്ഥാപിച്ച ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആളുകള്‍ ഉപേക്ഷിച്ചെന്നും, ജോണ്‍ ഫ്രമ്മില്‍ വിശ്വസിക്കുന്നവര്‍ സ്വന്തം ഭൂമിയിലേക്ക് മടങ്ങിയെന്നും ഗിയാര്‍ട്ട് രേഖപ്പെടുത്തി.

രണ്ടാം ലോകമഹായുദ്ധസമയത്താണ് ഇവയില്‍ പലതും വികസിച്ചത്. അക്കാലത്ത്, അമേരിക്കന്‍ സൈനികര്‍ ദ്വീപുകള്‍ സന്ദര്‍ശിക്കുകയും, വഴികാട്ടുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തതിന് പ്രതിഫലമായി തദ്ദേശീയര്‍ക്ക് പാശ്ചാത്യ വസ്തുക്കള്‍ നല്‍കുകയും ചെയ്തു. ജപ്പാന്റെ സാമ്രാജ്യത്വ വികസനത്തിനിടയില്‍ ദ്വീപുകളില്‍ ഒരു കണ്ണ് വെക്കാന്‍ വേണ്ടിയാണ് യുഎസ് സൈനികര്‍ പ്രധാനമായും മെലനേഷ്യയില്‍ ഉണ്ടായിരുന്നതെങ്കിലും, പല തദ്ദേശീയരും അവരുടെ സാന്നിധ്യത്തെ ഒരു അമാനുഷിക ശക്തിയായി വ്യാഖ്യാനിച്ചു.

എല്ലാത്തിനുമുപരി, സൈനികര്‍ അത്യാധുനിക കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് തദ്ദേശീയര്‍ക്ക് ചരക്കുകള്‍ എത്തിച്ചുനല്‍കി, കൂടാതെ ഭക്ഷണവും, വസ്ത്രങ്ങളും, ആയുധങ്ങളും ഉള്‍പ്പെടെയുള്ള അവരുടെ സമ്മാനങ്ങള്‍ വളരെ ഉദാരമായിരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ചരക്കുകള്‍ വരുന്നത് നിലക്കുകയും ചെയ്തപ്പോള്‍, തെക്കന്‍ പസഫിക്കിലെ ചിലര്‍ കാര്‍ഗോ വിമാനങ്ങള്‍ തിരികെ വരാനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

ഈ കാര്‍ഗോ കള്‍ട്ടുകളിലെ പല അംഗങ്ങള്‍ക്കും, ഒരു അമാനുഷിക ശക്തിയാകും ചരക്കുകള്‍ ദ്വീപുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉത്തരവാദി എന്ന തോന്നലുണ്ടായി. ദ്വീപുനിവാസികള്‍ അമിതമായി കാവ കുടിച്ചതിന്റെ ഫലമായി ജോണ്‍ ഫ്രം ഒരു മിഥ്യാബോധം മാത്രമായിരുന്നുവെന്ന് പല പണ്ഡിതന്മാരും കരുതുന്നു. എന്നാല്‍ മറ്റു ചിലര്‍, തദ്ദേശീയര്‍ യഥാര്‍ത്ഥത്തില്‍ ഒരു യുഎസ് സൈനികനെ കണ്ടിരിക്കാമെന്നും, അദ്ദേഹം സ്വയം ‘അമേരിക്കയില്‍ നിന്നുള്ള ജോണ്‍’ എന്ന് പരിചയപ്പെടുത്തിയിരിക്കാമെന്നും അഭിപ്രായപ്പെടുന്നു.

എന്തായാലും, ദ്വീപ് നിവാസികളില്‍ ഒരു ചെറിയ വിഭാഗം ഇന്നും ജോണ്‍ ഫ്രമ്മില്‍ വിശ്വസിക്കുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ അമേരിക്കന്‍ സൈനികര്‍ തെക്കന്‍ പസഫിക് വിട്ടുപോയതിനുശേഷം, അവരെ തിരിച്ചുകൊണ്ടുവരാനായി ചില ദ്വീപ് നിവാസികള്‍ ആചാരങ്ങള്‍ ഉണ്ടാക്കി. അവര്‍ യുഎസ് സൈനികരെപ്പോലെ വസ്ത്രം ധരിക്കുകയും, വ്യാജ എയര്‍ കണ്‍ട്രോള്‍ ടവറുകള്‍, റേഡിയോ ഉപകരണങ്ങള്‍, യഥാര്‍ത്ഥ വിമാനങ്ങളുടെ മാതൃകകള്‍ എന്നിവ നിര്‍മ്മിക്കുകയും ചെയ്തു. അതേസമയം, മറ്റുചിലര്‍ അവരുടെ തദ്ദേശീയ നൃത്തങ്ങളും മറ്റ് പാരമ്പര്യങ്ങളും പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി ഐതിഹാസിക സൈനികനായ ജോണ്‍ ഫ്രമ്മിനോട് പ്രാര്‍ത്ഥിച്ചു.

കാലം മുന്നോട്ട് പോയപ്പോള്‍ കാര്‍ഗോ കള്‍ട്ടുകളുടെ ജനപ്രീതി ഗണ്യമായി കുറഞ്ഞു. 1990-കളില്‍ ജോണ്‍ ഫ്രം പ്രസ്ഥാനത്തിന് ഏകദേശം 5,000 അനുയായികള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2022 ആയപ്പോഴേക്കും അത് ഏകദേശം 500 ആയി കുറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജോണ്‍ ഫ്രം തിരികെ വരാത്തതും ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന വ്യവസായവല്‍ക്കരണവും കാരണം ഇതിന്റെ വളര്‍ച്ച ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്.

എങ്കിലും, ഓരോ വര്‍ഷവും ഫെബ്രുവരി 15-ന് തന്ന ദ്വീപില്‍ നടക്കുന്ന ജോണ്‍ ഫ്രം ദിനാഘോഷത്തിലൂടെ ഈ പ്രസ്ഥാനം ഇന്നും നിലനില്‍ക്കുന്നു. ഈ ആഘോഷത്തില്‍, പുരുഷന്മാര്‍ അമേരിക്കന്‍ സൈനികരെപ്പോലെ വസ്ത്രം ധരിക്കുകയും നെഞ്ചില്‍ ‘USA’ എന്ന് എഴുതുകയും, മുളവടികള്‍ തോക്കുകളായി ഉപയോഗിച്ച് മാര്‍ച്ച് നടത്തുകയും ചെയ്യുന്നു.