Crime

ഭാര്യയ്ക്ക് രഹസ്യബന്ധം; പിടിക്കാന്‍ ക്യാമറവയ്ക്കാന്‍ തീരുമാനിച്ച ഭര്‍ത്താവിനെ അടിച്ചു കൊന്ന് ഭാര്യയും കാമുകനും

ഉത്തര്‍പ്രദേശ് കാന്‍പൂരിലെ ലക്ഷ്മൺ ഖേഡ ഗ്രാമത്തില്‍ രഹസ്യ ബന്ധം പുറത്തായതിന് പിന്നാലെ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ധീരേന്ദ്ര പാസി എന്ന യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ റീനയും കാമുകന്‍ സതീശുമാണ് അറസ്റ്റിലായത്. മേയ് 11 ന് രാത്രി വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്.

റീനയും ഭര്‍ത്താവിന്റെ സഹോദരന്റെ മകനായ സതീഷും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നു. ധീരേന്ദ്ര ഇക്കാര്യം അറിഞ്ഞതോടെ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ തെളിവിനായി ധീരേന്ദ്ര വീട്ടില്‍ ക്യാമറ സ്ഥാപിക്കുമോ എന്ന പേടിയിലാണ് കാമുകനുമൊത്ത് റീന കൊലപാതകത്തിന് ആസൂത്രണം നടത്തിയത്. മേയ് 11 ന് വീടിന് പിന്നിലെ കട്ടിലിലാണ് ധീരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

ഇവരുടെ രഹസ്യ ബന്ധം അറിഞ്ഞതിന് പിന്നാലെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ധീരേന്ദ്ര പദ്ധതിയിട്ടിരുന്നു. കൃഷിചെയ്ത ഗോതമ്പ് വിറ്റ തുകയില്‍നിന്നും 25,000 രൂപ ധീരേന്ദ്ര സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ മാറ്റിവച്ചു. ഇതറിഞ്ഞതോടെണ് റീന കൊലപാതകം ആസൂത്രണം ചെയ്തത്.

രാത്രി ഭക്ഷണത്തില്‍ ഉറക്കുഗുളിക നല്‍കി മയക്കിയശേഷമാണ് കൊലപാതകം നടത്തിയത്. ചൂടു കാരണം പുറത്താണ് ധീരേന്ദ്ര കട്ടിലിട്ടിരുന്നത്. ബോധം പോയതോടെ കാമുകന്‍ സതീഷിനെ വിളിച്ചുവരുത്തി മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഈ ക്രൂരകൃത്യം മറ്റു ചിലരുടെ തലയില്‍ കെട്ടിവെയ്ക്കാനും ശ്രമമുണ്ടായി. രണ്ടാഴ്ച മുമ്പ് ധീരേന്ദ്രയും മറ്റു ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇവരാകാം കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു റീന ആദ്യം പൊലീസിനെ ധരിപ്പിച്ചത്.