Featured Oddly News

വീട്ടില്‍ വിവാഹം നടക്കുന്നു, അമ്മയുടെ മൃതദേഹം ഡീപ്പ്ഫ്രീസറില്‍ സൂക്ഷിക്കൂ.. 4ദിവസം കഴിഞ്ഞ് ഏറ്റുവാങ്ങാമെന്ന് മകന്‍

ലക്‌നൗ: വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ വൃദ്ധസദനത്തില്‍നിന്ന് അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. അസുഖബാധിതയായിരുന്ന ശോഭാ ദേവി വൃദ്ധസദനത്തില്‍ വച്ചാണ് മരിച്ചത്. അധികൃതര്‍ വിവരമറിയിച്ചപ്പോള്‍ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ വയ്ക്കാനായിരുന്നു മകന്റെ നിര്‍ദേശം. ‘അമ്മയുടെ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഈ സമയത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമാണ്. വിവാഹശേഷം അമ്മയുടെ മൃതദേഹം വന്ന് ഏറ്റുവാങ്ങാം’ എന്നാണ് മകന്‍ വൃദ്ധസദനം അധികൃതരോട് പറഞ്ഞത്.

ഗോരഖ്പൂര്‍ സ്വദേശികളായ ഭുവല്‍ ഗുപ്തയ്ക്കും ശോഭ ദേവിക്കും മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് . ഒരുവര്‍ഷം മുന്‍പ് കുടുംബത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത മകന്‍ ഭുവലിനെയും ശോഭയെയും വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ദുഃഖിതനായ ഭുവല്‍ രാജ്ഘട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും അയോധ്യയിലേക്കോ മധുരയിലേക്കോ പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അയോധ്യയില്‍ താമസിക്കാന്‍ സൗകര്യങ്ങള്‍ ലഭിക്കാതായതോടെ ഭുവലും ശോഭയും മധുരയിലേക്ക് പോയി. അവിടെ നിന്നാണ് ജൗന്‍പൂരിലുളള വൃദ്ധസദനത്തെക്കുറിച്ച് അറിയുന്നത്. സ്ഥാപനത്തിന്റെ ഉടമ രവി കുമാര്‍ ചൗബേയെ ബന്ധപ്പെട്ട് ഇരുവരും ജൗന്‍പൂരിലേക്ക് തിരിച്ചുവരികയും വൃദ്ധസദനത്തില്‍ താമസം ആരംഭിക്കുകയും ചെയ്തു.

ഇവിടെ വെച്ച് ശോഭാ ദേവിക്ക് ഏതാനും മാസം മുന്‍പ് കാലിന് അസുഖം ബാധിച്ചിരുന്നു. നവംബര്‍ 19-ന് അവരുടെ നില ഗുരുതരമാവുകയും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഭുവല്‍ ഇളയ മകനെ വിളിച്ച് കാര്യം പറഞ്ഞു. മൂത്ത ചേട്ടനോട് ചോദിച്ചിട്ട് പറയാമെന്നായിരുന്നു ഭുവലിന് ലഭിച്ച മറുപടി. പിന്നീട് തിരിച്ച് വിളിച്ച മകന്‍, മൂത്ത ചേട്ടന്റെ മകന്റെ വിവാഹം നടക്കുകയാണ്, അതിനാല്‍ മൃതശരീരം നാലുദിവസം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു എന്ന് പിതാവിനോട് പറഞ്ഞു. മംഗളകരമായ കാര്യം നടക്കുന്ന സമയത്ത് മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നത് അശുഭകരമാണെന്നും നാലുദിവസം കഴിഞ്ഞ് വന്ന് മൃതദേഹം സംസ്‌കരിക്കാമെന്നുമാണ് മൂത്ത മകൻ പറഞ്ഞത്.