Oddly News

വിമാനത്താവള ലോഞ്ചിൽ തെരുവുനായ; മേശയിലെ ബാക്കി ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ലോഞ്ചിൽ തെരുവുനായ കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മേശപ്പുറത്തിരുന്ന എച്ചിൽ ഭക്ഷണം നായ തിന്നുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ഒരാൾ പങ്കുവെച്ച ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവള അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. വന്യജീവി നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട ജി.എച്ച്.എം.സി (ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ) യുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവള പരിസരത്ത് ജി.എച്ച്.എം.സി സംഘം കൃത്യമായി പരിശോധന നടത്താറുണ്ടെന്നും, 2026 ജനുവരിക്ക് ശേഷം 21 തെരുവുനായ്ക്കളുടെ കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ഭക്ഷണാവശിഷ്ടങ്ങൾ നിർബന്ധമായും അടച്ചുപൂട്ടിയ ബിന്നുകളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്ന് എല്ലാ സർവീസ് പ്രൊവൈഡർമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന മുൻ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീം കോടതി വിസമ്മതിച്ച് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. വാക്സിനേഷനും വന്ധ്യംകരണത്തിനും ശേഷം നായ്ക്കളെ വീണ്ടും ഇത്തരം സ്ഥലങ്ങളിലേക്ക് തുറന്നുവിടരുതെന്ന നിർദ്ദേശം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിവിധ വാർത്തകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, വിമാനത്താവളങ്ങളും ജനവാസ മേഖലകളും ഉൾപ്പെടെയുള്ള പ്രധാന പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരികയാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഹർജികളെല്ലാം തള്ളിക്കൊണ്ട് ഈ വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *