Featured Good News

സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടു, മരണത്തെ തോൽപ്പിച്ച ശ്രീക്കുട്ടിയുടെ അതിജീവനം

കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട്‌ സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക്‌ മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്‌ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന്‌ ഇന്നലെ ശ്രീക്കുട്ടി മടങ്ങി.

കഴിഞ്ഞ നവംബര്‍ ആദ്യവാരം കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ടതോടെയാണ്‌ ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ ഇടപെട്ടാണ്‌ ശ്രീക്കുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലേക്ക്‌ മാറ്റിയത്‌. മാതാ അമൃതാനന്ദമയി മഠമാണ്‌ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തത്‌.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സയ്‌ക്ക്‌ ശേഷമാണ്‌ ശ്രീക്കുട്ടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തലച്ചോറിന്‌ ഏറ്റ ഗുരുതര ക്ഷതം കാരണം ബോധമില്ലാതെയും, ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇടതു തോളിനും പരിക്കേറ്റിരുന്നു. അമൃത ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്‌ റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. രവി ശങ്കരന്‍, ഡോ. ആനന്ദ്‌ രാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുടര്‍ചികിത്സ.
ശ്രീക്കുട്ടിയുടെ ചികിത്സാ കാലയളവിലുടനീളം തണലായി കൂടെയുണ്ടായിരുന്നത്‌ അമ്മ പ്രിയയാണ്‌. മകളുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന പാലോട്ടെ വീട്‌ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്‌.