ന്യൂഡൽഹിയിലെ ഓഖ്‌ലയിൽ എട്ടു വയസ്സുകാരിയെ അയൽവാസികളായ ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രതികൾ തന്നെ വീടിന് സമീപത്തെ ഗോഡൗണിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെവെച്ച് മൂന്നുപേരും ചേർന്ന് പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകി. അക്രമികളിൽ നിന്ന് രക്ഷപ്പെട്ടോടിയ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
നാടിനെ നടുക്കിയ ഈ സംഭവത്തിലെ പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളിൽ ഒരാൾക്ക് 12 വയസ്സും മറ്റ് രണ്ടുപേർക്ക് 13 വയസ്സുമാണ് പ്രായം. വീട്ടുകാരുടെ പരാതി ലഭിച്ചയുടൻ തന്നെ ഡൽഹി പോലീസ് നടപടിയെടുക്കുകയും മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കേസിന്റെ ഗൗരവം പരിഗണിച്ച് ആവശ്യമായ എല്ലാ നിയമനടപടികളും വേഗത്തിൽ പൂർത്തിയാക്കി വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിക്കപ്പെട്ടവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. പീഡനത്തിന് ഇരയായ പെൺകുട്ടിയെ എയിംസ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




