Crime

അമ്മയോടൊപ്പം കൗണ്‍സിലിങ്ങിനു വന്ന പെണ്‍കുട്ടിക്ക്‌ പീഡനം; വൈദികന്‍ അറസ്‌റ്റില്‍

പീരുമേട്‌: അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു വന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പള്ളി വികാരി അറസ്‌റ്റില്‍. പാലൂര്‍ക്കാവ്‌ സി.എസ്‌.ഐ. പള്ളി വികാരി പാമ്പാടി വെള്ളൂര്‍ വാലുമണ്ണില്‍ റവ. സന്തോഷ്‌ മാത്യു(53)വാണ്‌ പെരുവന്താനം പോലീസിന്റെ പിടിയിലായത്‌.

കഴിഞ്ഞ മാസം ഏഴിനാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. പരീക്ഷാപ്പേടി മാറ്റാന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന്‌ അമ്മയോടൊപ്പം കൗണ്‍സലിങ്ങിനു പാലൂര്‍ക്കാവ്‌ പള്ളിയിലെത്തിയ പെണ്‍കുട്ടിയോടു തനിച്ചു സംസാരിക്കണമെന്ന്‌ ആവശ്യപ്പെട്ട വൈദികന്‍, അമ്മയോടു പള്ളിയിലിരുന്നു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പള്ളിയോടു ചേര്‍ന്ന പാഴ്‌സണേജില്‍ കൗണ്‍സിലിങ്ങിനായി പെണ്‍കുട്ടിയെ തനിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്‌.

പിന്നീട്‌ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പെരുവന്താനം പോലിസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളി, വെല്ലൂര്‍, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ്‌ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിനൊടുവിലാണ്‌ പിടികൂടാനായത്‌.
പെരുവന്താനം എസ്‌.എച്ച്‌.ഒ. ത്രിദീപ്‌ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം 15നു വേളാങ്കണ്ണി പള്ളിയുടെ സമീപത്തുനിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

പെരുവന്താനം സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എം.ആര്‍. സതീഷ്‌, ചെറിയാന്‍ സാമുവല്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.എം. സിയാദ്‌, പീരുമേട്‌ ഡിവൈ.എസ്‌.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്‌ അംഗങ്ങളായ അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സുബൈര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ സനില്‍ രവി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *