ശത്രുദോഷം മാറ്റാനെന്ന പേരിൽ വിളിച്ചു വരുത്തി 14കാരിയെ പീഡിപ്പിച്ച പൂജാരി കസ്റ്റഡിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എ വിലങ്ങിലാണ് സംഭവം. എടവിലങ്ങ് സ്വദേശി ഷാജി(48) ആണ് പൊലീസ് കസ്റ്റഡിയിലായത്. തന്നെ മൂന്ന് തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വീടിനോട് ചേർന്ന് സ്വകാര്യ ക്ഷേത്രം നടത്തിപ്പുകാരനാണ് ഷാജി. വിവിധതരം പൂജകൾ ക്ഷേത്രത്തിൽ നടത്തിയിരുന്നു.
ശത്രു ദോഷം മാറ്റാനായി വീട്ടുകാർക്കൊപ്പം എത്തിയതായിരുന്നു 14 വയസ്സുകാരി. മൂന്ന് തവണ വന്നപ്പോഴും പൂജാരി പീഡിപ്പിച്ചുവെന്നാണ് വിവരം. മാനസിക വിഷമത്തിലായ പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
2024ലും 2025ലുമാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിലേക്ക് നീങ്ങിയത്. ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയില്‍ നിന്നും 164 സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തും. വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള പൂജാകര്‍മങ്ങള്‍ ചെയ്യുന്നയാളാണ് ഷാജി. തിരിച്ചറിയന്‍ പരേഡിനടക്കം ഇയാളെ വിധേയമാക്കിയേക്കും.




