ഇടുക്കി: ഹൈറേഞ്ചിലെ സി.പി.എം. ഉരുക്കുകോട്ടയായ ഉടുമ്പന്‍ചോലയില്‍ മുന്‍മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ എം.എം. മണിക്ക് ഇക്കുറി സീറ്റില്ല. ജില്ലാ സെക്രട്ടേറിയറ്റ് മണിയുടെ പേരാണ് നിര്‍ദേശിച്ചതെങ്കിലും കെ.കെ. ജയചന്ദ്രനെ ഉള്‍പ്പെടുത്തി സംസ്‌ഥാന സെക്രട്ടേറിയറ്റ് പട്ടിക തിരുത്തി. വിജയസാധ്യത കണക്കിലെടുത്താണ് ഇടുക്കി ജില്ലാ നേതൃത്വം മണിയെ നിർദേശിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം മണി വേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.
ഉടുമ്പന്‍ചോലയില്‍ മുമ്പ് മൂന്നുതവണ എം.എല്‍.എയായിരുന്ന ജയചന്ദ്രന്‍ നിലവില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അംഗീകരിക്കുന്നതോടെ ഉടുമ്പന്‍ചോലയില്‍ ജയചന്ദ്രന്റെ സ്‌ഥാനാര്‍ഥിത്വം ഉറയ്‌ക്കും.
മത്സരിക്കേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചതായി അറിയില്ലെന്നായിരുന്നു മണിയുടെ പ്രതികരണം. അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ആരോഗ്യപ്രശ്‌നങ്ങളുള്ളതായി പാര്‍ട്ടിയെ അറിയിച്ചിട്ടില്ല. അല്‍പ്പം ‘ഷുഗറുണ്ട്’. ജയചന്ദ്രനും മറ്റ് നേതാക്കള്‍ക്കും അതുണ്ട്. അല്ലാതെ മത്സരിക്കാതിരിക്കാനുള്ള ആരോഗ്യപ്രശ്‌നമൊന്നുമില്ല.- മണി പറഞ്ഞു.




