സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി ഭാര്യയെ കൊല്ലാൻ 10,000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി അതിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസ് കേരളത്തിലുണ്ടായി. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.
എന്നാല്‍ ഇവിടെ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ചാണ് ഭാര്യയുടെ ക്രൂരത. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രതികയെയും കാമുകന്‍ അമര്‍ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റിലെ അക്ബർപൂർ സാദത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.
ആദ്യം പാമ്പുകടിയേറ്റാണ് മരണമെന്ന് കരുതിയിരുന്നതെങ്കിലും പോസ്റ്റുമോര്‍ട്ട ത്തിലാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് കണ്ടെത്തിയത്. ജോലിക്ക് ശേഷം വീട്ടില്‍ ഉറങ്ങുകയായിരുന്ന അമിതിനെ ഭാര്യ രതികയും കാമുകന്‍ അമര്‍ദീപും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ രവിത കുറ്റസമ്മതം നടത്തി. ഭര്‍ത്താവിന്റെ സുഹൃത്തായ അമര്‍ദീപുമായി രവിതയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇക്കാര്യം അമിത് അറിയുകയും ഭാര്യയുമായി നിരന്തരം വഴക്കുണ്ടാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രവിത ഭര്‍ത്താവിനെ കൊല്ലാനും പിടിക്കപ്പെടാതിരിക്കാനും വിശദ പ്ലാന്‍ തയ്യാറാക്കിയത്.
1,000 രൂപയ്ക്ക് പാമ്പിനെ വാങ്ങിയ ശേഷം അമിതിനെ കഴുത്തു ഞെരിച്ച് കൊന്നു. ശേഷം പാമ്പിനെ അമിതിന്റെ ശരീരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീരത്തില്‍ പാമ്പുകടിയേറ്റ പത്ത് പാടുകളുണ്ടായിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംശയമുണര്‍ന്നത്. മരണശേഷമാണ് പാമ്പ് ശരീരത്തില്‍ കടിച്ചത്.