വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ആതവനാട് കുറുമ്പത്തൂർ സ്വദേശിയായ മണ്ണത്ത് വീട്ടിൽ എം.കെ. മുഹമ്മദ് (39) പിടിയിലായി. ഇരുപതോളം പീഡനക്കേസുകളിൽ പ്രതിയായ ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന ബിഹാറിൽ നിന്നാണ് വളാഞ്ചേരി പോലീസ് സംഘം സാഹസികമായി പിടികൂടിയത്.
കുട്ടികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതോടെ ഇയാൾ അജ്മീറിലേക്ക് കടന്നിരുന്നു. അവിടെ അന്വേഷണസംഘം എത്തുന്നതിന് തൊട്ടുമുമ്പ് ബിഹാറിലേക്ക് രക്ഷപ്പെടുകയായിരുന്നു. ആൺകുട്ടികളെക്കൊണ്ട് നിർബന്ധിച്ച് മസാജ് ചെയ്യിച്ചായിരുന്നു ഇയാൾ പീഡനം നടത്തിയിരുന്നത്. ഭയം കാരണം പല കുട്ടികളും വിവരം പുറത്തുപറഞ്ഞിരുന്നില്ല. നിലവിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പതിനാലും താനൂരിൽ നാലും കാസർകോട് ബേക്കൽ സ്റ്റേഷനിൽ രണ്ടും കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഇന്ത്യ വിട്ട് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായതെന്നും ഇയാളെ ഉടൻ വളാഞ്ചേരിയിൽ എത്തിക്കുമെന്നും പോലീസ് അറിയിച്ചു.




