നവിമുംബൈ: നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചതിലൂടെ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോറ്റാലും ഇന്ത്യ നാലാം സ്ഥാനം ഉറപ്പായി.
മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിംങ്സിൽ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും വെട്ടിചുരുക്കി. 44 ഓവറിൽ 325 റൺസായിരുന്നു പുനർനിർണയിച്ച ലക്ഷ്യം. എന്നാൽ കിവീസിന്റെ പോരാട്ടം 271ന് 8 എന്ന നിലയിൽ അവസാനിച്ചു. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം നേരിട്ട ഇന്ത്യയ്ക്ക് ഈ ജയം സെമി ടിക്കറ്റ് ഉറപ്പിക്കാൻ അനിവാര്യമായിരുന്നു. ജയത്തോടെ ഇന്ത്യ നാലാം സ്ഥാനക്കാരായി വനിതാ ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിച്ചു.
നേരത്തെ പ്രതിക റാവല്‍ (122), സ്മൃതി മന്ദാന (109), ജെമീമ റോഡ്രിഗസ് (76 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഓപ്പണിങിൽ ഇരുവരും ചേർന്ന് 32 ഓവറിൽ 212 റൺസ് കൂട്ടിചേർത്തു. 134 ബോളില്‍ 13 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് പ്രതികയുടെ ഇന്നിങ്‌സ്. 95 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്.
ജമീമ റോഡ്രിഗസ് (55 പന്തിൽ 76) റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (10), റിച്ച ഘോഷ്(4) എന്നിവരാണ് മറ്റു സ്‌കോറർമാർ. സെഞ്ച്വറിയോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ശതകം നേടുന്ന വനിതാ താരങ്ങളിൽ ഒരാളാവാൻ മന്ദാനയ്ക്ക് സാധിച്ചു. സന്ദർശകർക്ക് വേണ്ടി ബ്രൂക്ക് ഹാലിഡേ (81), വിക്കറ്റ് കീപ്പർ ഇസബെല്ല ഗേസ് (65 നോട്ടൗട്ട്) (61 റൺസ് നേടിയതായും റിപ്പോർട്ടുണ്ട്) എന്നിവർ അർധ സെഞ്ചുറിയുമായി പോരാടിയെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. ന്യൂസിലൻഡിന്റെ പോരാട്ടം 271/8 എന്ന നിലയിൽ അവസാനിച്ചു. അമേലിയ കെർ (45), ജോർജിയ പ്ലിമ്മർ (30) എന്നിവരും പോരാട്ടം കാഴ്ചവെച്ചു. ഇന്ത്യക്കായി രേണുക സിങ്ങും, ക്രാന്തി ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സ്‌നേഹ് റാണ, ദീപ്തി ശർമ, പ്രതിക റാവൽ, നല്ലപുറെഡ്ഡി ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു എന്നതും മത്സരത്തിന്റെ പ്രത്യേകതയായി. സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് കളിയിലെ താരമായത്.




