ഹൈദരാബാദിലെ തിരക്കേറിയ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ, ഒരു സാധാരണ കുടുംബം അവരുടെ വീട്ടിൽ മനുഷ്യരോടൊപ്പം രണ്ട് പശുക്കളെയും വളർത്തുന്നു. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? സത്യമാണ്. ഈ പശുക്കൾ സാധാരണ പശുക്കളല്ല. ഇവ നാഡിപതി എന്ന അപൂർവ ഇനത്തിൽപ്പെട്ടവയാണ്.
ഇവയുടെ ചെറിയ വലുപ്പം, സൗഹൃദപരമായ സ്വഭാവം, ചെറിയ ശരീരമായിട്ട് പോലും അത്ഭുതകരമാംവിധം കൂടുതൽ പാൽ നൽകാനുള്ള കഴിവ് എന്നീ പ്രത്യേകതകളോടുകൂടി ഡോ. പി. കൃഷ്ണം രാജു പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് ഈ ഇനം.
അവരുടെ കൂട്ടത്തിൽ, ഏതാണ്ട് രണ്ട് അടി മാത്രം ഉയരമുള്ള ഒരു കൊച്ചു കിടാവിനെയും അവർ വളർത്തുന്നുണ്ട്. ഈ കിടാവിന് ഒരു ദിവസം രണ്ട് ലിറ്ററോളം പാൽ തരാൻ സാധിക്കും. അവളുടെ ശാന്തമായ സ്വഭാവവും കുടുംബവുമായുള്ള അടുത്ത ബന്ധവും അവളെ അവരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി. അവൾ മാത്രമല്ല-അതേ അപ്പാർട്ട്മെന്റിൽ, മറ്റൊരു നാഡിപതി പശുവും ഈ അസാധാരണവും സ്നേഹനിർഭരവുമായ വീട്ടിൽ സുഖമായി താമസിക്കുന്നുണ്ട്.
ഈ അദ്വിതീയ ഇനത്തെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കുടുംബം നടത്തുന്ന നാഡിപതി ഗോശാലയിലെ താരങ്ങളാണ് ഈ പശുക്കുട്ടികള്. നഗരത്തിന് പുറത്തായി സ്ഥിതിചെയ്യുന്ന ഈ ഗോശാല, പാരമ്പര്യം, സുസ്ഥിരത, അനുകമ്പ എന്നിവ സമന്വയിപ്പിച്ച് നിരവധി പ്രത്യേക ഇനം പശുക്കളെ സംരക്ഷിക്കുന്നു. തദ്ദേശീയ പശുക്കളുടെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം നിലനിർത്തിക്കൊണ്ട് ആധുനിക നഗര ജീവിതശൈലിയുമായി പൊരുത്തപ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഗോശാലയിലെ അനേകം അംഗങ്ങളിൽ, രണ്ട് പേർ പരിചാരകയായ ലൈക്കിതയുടെ മാത്രമല്ല, ഇന്റർനെറ്റിലെ മുഴുവൻ ആളുകളുടെയും ഹൃദയം കവർന്നു. ഈഷ, ഈശ്വരൂഡു എന്നിവരാണ് ആ രണ്ട് പശു താരങ്ങൾ. കുടുംബത്തിന്റെ ഇഷ്ടപ്പെട്ടവരും സമൂഹമാധ്യമങ്ങളിലെ പ്രിയങ്കരരുമാണ് ഇവർ. ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഈ കൊച്ചുപശുക്കളുടെ ദൈനംദിന ജീവിതവും, ശാന്തമായ അപ്പാർട്ട്മെന്റ് ജീവിതവും, കുടുംബവുമായുള്ള ഹൃദയസ്പർശിയായ ഇടപെഴകലും അവരെ വൈറൽ സെൻസേഷനാക്കി മാറ്റി. ബാൽക്കണിയിൽ വിശ്രമിക്കുന്നതും വീടിനകത്ത് കളിക്കുന്നതും വഴി, ഈ കൊച്ചു പശുക്കൾ വളർത്തുമൃഗങ്ങൾ എന്നതിന്റെ നിർവചനം മാറ്റിയെഴുതുന്നു.
ഒരു അപൂർവയിനം പശുക്കളെ സംരക്ഷിക്കാനുള്ള ചെറിയൊരു ശ്രമം, പശുക്കളെ വെറും കന്നുകാലികളായിട്ടല്ല, മറിച്ച് സ്നേഹമുള്ള കൂട്ടാളികളായി കാണാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി വളർന്നിരിക്കുകയാണ്.




