ഭർത്താവ് മരിച്ച് ഇരുപതാം നാൾ യുവതി പുനർവിവാഹിതയായതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ആസൂത്രിതമായ കൊലപാതക വിവരം. കർണാടകയിലെ തുംകൂരിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയിരുന്ന അമ്പതുകാരനായ പരമേഷിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സമർഥമായി കണ്ടെത്തി.
ജനുവരി 29-ന് രാത്രിയാണ് കൂലിപ്പണിക്കാരനായ പരമേഷ് മരണപ്പെട്ടത്. എന്നാൽ ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഭാര്യ ആശ (46), മൃതദേഹം വേഗത്തിൽ സംസ്കരിക്കുകയും ചെയ്തു. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ പിന്നീട് അപ്രതീക്ഷിത നീക്കങ്ങളുണ്ടാകുകയായിരുന്നു.
പരമേഷ് മരിച്ച് കൃത്യം മൂന്നാഴ്ച തികയുന്നതിന് മുൻപ്, അതായത് ഫെബ്രുവരി 19-ന്, ആശ തന്റെ കാമുകനായ ചന്ദ്രപ്പയെ വിവാഹം കഴിച്ചു. പാചകക്കാരനായ ഇയാളുമായി ആശയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. ഈ ധൃതിയിലുള്ള വിവാഹത്തിൽ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്.
പരാതിയെത്തുടർന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, പരമേഷ് ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആശയും കാമുകനും സമ്മതിച്ചു.




