ദ്രുതഗതിയിൽ വാർദ്ധക്യം ബാധിക്കുന്ന ജനസംഖ്യയും ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കും നേരിടുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയിൽ ഒരു പുതിയ തലമുറ ഡെത്ത് കെയർ വ്യവസായത്തിൽ – അതായത് മരണാനന്തര ശുശ്രൂഷകള്‍ ഒരു തൊഴിൽ മേഖലയായി മാറ്റി അവസരം കണ്ടെത്തുകയാണ്.
യുവാക്കളായ ദക്ഷിണ കൊറിയക്കാർ ശവസംസ്‌കാര ചടങ്ങുകൾ കൈകാര്യം ചെയ്യാനും ഒറ്റയ്ക്ക് മരിക്കുന്നവരുടെ വീടുകൾ വൃത്തിയാക്കാനും പഠിക്കുകയാണ്.ബുസാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, വിദ്യാർത്ഥികൾ മരണാന്തര യാത്രയയപ്പിന്റെ ആചാരങ്ങളിൽ പരിശീലനം നേടുന്നു – കോഴ്‌സ് വർക്കിന്റെ ഭാഗമായി അവർ മാതൃകകൾ (mannequins) വെള്ളത്തുണിയിൽ പൊതിഞ്ഞ് ശവപ്പെട്ടിയിൽ വെക്കുന്നു. “നമ്മുടെ സമൂഹം വാർദ്ധക്യത്തിലേക്ക് നീങ്ങുന്നതിനാൽ, ഇത്തരത്തിലുള്ള ജോലിയുടെ ആവശ്യം വർധിക്കുമെന്ന് ഞാൻ കരുതി,” ഫ്യൂണറൽ അഡ്മിനിസ്‌ട്രേഷൻ വിദ്യാർത്ഥിയായ ജാങ് ജിൻ-യോങ് എഎഫ്‌പിയോട് പറഞ്ഞു.
മറ്റൊരു വിദ്യാർത്ഥിയായ ഇം സേ-ജിൻ തന്റെ മുത്തശ്ശിയുടെ മരണശേഷമാണ് ഈ പ്രോഗ്രാമിൽ ചേർന്നതെന്ന് പറഞ്ഞു. “അവരുടെ ശവസംസ്കാര ചടങ്ങിൽ, അവസാന യാത്രയയപ്പിനായി ഡയറക്ടർമാർ എത്ര മനോഹരമായാണ് അവരെ ഒരുക്കിയതെന്ന് ഞാൻ കണ്ടു, എനിക്ക് അഗാധമായ നന്ദി തോന്നി.”
ഒറ്റയാൾ വീടുകളുടെയും ‘ഏകാന്ത മരണങ്ങളുടെയും’ വർദ്ധനവ്
ദക്ഷിണ കൊറിയയിലെ ഏകദേശം 42 ശതമാനം വീടുകളിലും ഇപ്പോൾ ഒരൊറ്റ വ്യക്തിയാണ് താമസിക്കുന്നത്, ഏഷ്യയിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ ഇത് ഏറ്റവും ഉയർന്ന അനുപാതമാണ്. ഈ പ്രവണത ഏകാന്തമായി മരിക്കുന്നവരുടെ വീടുകൾ വൃത്തിയാക്കുന്ന ക്ലീനർമാർക്ക് ആവശ്യമായ ജോലിയായി മാറാൻ കാരണമായി – പലപ്പോഴും ആളുകൾ ദിവസങ്ങളോളമോ മാസങ്ങളോളമോ ശ്രദ്ധിക്കപ്പെടാതെ കിടന്ന ശേഷമായിരിക്കും മരണം അറിയുന്നത്. ഒരുകാലത്ത് ക്ലാസിക്കൽ സംഗീതജ്ഞനായിരുന്ന ചോ യൂൻ-സെക് ഇപ്പോൾ ഇത്തരത്തിലുള്ള ക്ലീനറായി ജോലി ചെയ്യുന്നു.
അദ്ദേഹം പ്രവേശിക്കുന്ന അപ്പാർട്ട്‌മെന്റുകളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് “അവരുടെ ഛായാചിത്രങ്ങൾ പോലെ” എന്നാണ് – തുറക്കാത്ത സമ്മാനങ്ങൾ, ഒഴിഞ്ഞ കുപ്പികൾ, ഏകാന്തതയുടെ നിശ്ശബ്ദ ഓർമ്മപ്പെടുത്തലുകൾ എന്നിവ നിറഞ്ഞ മുറികൾ. “ചിലപ്പോൾ, അവർ അവശേഷിപ്പിച്ചത് കണ്ടാൽ അവരുടെ മുഴുവൻ ജീവിതവും നിങ്ങൾക്ക് കാണാൻ കഴിയും,” അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തുന്നതും ദക്ഷിണ കൊറിയയിലാണ്. ഈ മരണങ്ങളിൽ പലതും ഏകാന്തതയിലാണ് സംഭവിക്കുന്നത്. ക്ലയിന്റുകൾ ജീവനൊടുക്കിയ വാഹനങ്ങൾ വൃത്തിയാക്കാനുള്ള അഭ്യർത്ഥനകൾ ഇപ്പോൾ കാർ ലീസിംഗ് സ്ഥാപനങ്ങളിൽ നിന്ന് ചോയ്ക്ക് ലഭിക്കുന്നുണ്ട്. ശ്രദ്ധിക്കപ്പെടാത്ത മരണങ്ങൾ നേരത്തെ കണ്ടെത്താനായി അദ്ദേഹം ഒരു സെൻസർ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആരോഗ്യപരമായ അപകടങ്ങളും കീടങ്ങളുടെ ശല്യവും തടയാൻ സഹായിക്കും.
ഭയത്തിന്റെയും അനുകമ്പയുടെയും തൊഴിൽ
ഈ ജോലി വൈകാരികമായ ഭാരം ചുമക്കുന്ന ഒന്നാണ്. ക്ലീനറായ കിം സിയോക്-ജങ് ഒരിക്കൽ ഒരു ഗാനരചയിതാവിന്റെ വീട് വൃത്തിയാക്കുന്നതിനിടെ പ്രസിദ്ധീകരിക്കാത്ത പാട്ടുകൾ കണ്ടെത്തുകയും പിന്നീട് അത് അവരുടെ കുടുംബവുമായി പങ്കുവെക്കുകയും ചെയ്തു. ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരു ചെറിയ ഗോസിവോണിൽ (ചെറിയ മുറികളുള്ള വാടകക്കെട്ടിടം) ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു കൗമാരക്കാരിയെ ചോ ഓർമ്മിക്കുന്നു. അവൾ ജീവനൊടുക്കിയപ്പോൾ, അവൾ കളയരുതെന്ന് ഒരിക്കൽ ആവശ്യപ്പെട്ട ഒരു പെട്ടിക്കുള്ളിൽ അവളുടെ വളർത്തു ഹാംസ്റ്ററിനെ – ജീവനോടെ – ചോ കണ്ടെത്തി. “എനിക്ക് അതിനെ രക്ഷിക്കണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ,” അദ്ദേഹം പറഞ്ഞു.
മുതിർന്ന ഫ്യൂണറൽ ഡയറക്ടറായ കിം ഡൂ-ന്യോൺ പറയുന്നത്, ഓരോ വർഷവും കൂടുതൽ യുവാക്കൾ ഈ രംഗത്തേക്ക് വരുന്നുണ്ടെന്നാണ്. “ആളുകൾ ഒരുമിച്ച് ജീവിക്കുമ്പോൾ, അവർ അടയാളങ്ങൾ അവശേഷിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. “എന്നാൽ ഒരാൾ ഒറ്റയ്ക്ക് മരിക്കുമ്പോൾ, എല്ലാം നീക്കം ചെയ്യേണ്ടതുണ്ട്.”പലർക്കും, ഡെത്ത് കെയർ മേഖലയിൽ പ്രവർത്തിക്കുന്നത് ഒരുതരം അസ്വസ്ഥതയോടെയാണ്. ബുസാനിൽ, താൻ തിരഞ്ഞെടുത്ത ജോലിയെക്കുറിച്ചുള്ള ഒരു നിശബ്ദ ഭയം ഇം സമ്മതിക്കുന്നു. “നിങ്ങൾ എത്ര തയ്യാറെടുത്താലും, മരിച്ച ഒരാളെ നേരിടുന്നത് ഭയപ്പെടുത്തുന്നതാണ്,” അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തെപ്പോലുള്ള പലർക്കും, മരണത്തിൽ മറ്റുള്ളവർക്ക് അന്തസ്സും ദുഃഖത്തിൽ ആശ്വാസവും കണ്ടെത്താൻ സഹായിക്കുന്നത് ഒരു വിളിയും ഒരു തൊഴിലുമായി മാറിയിരിക്കുന്നു.




