Crime Featured

സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌; പോലീസും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും, സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌

കൊച്ചി: നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ്‌ നടത്തുന്നുവെന്ന്‌ സ്‌ഥിരീകരിച്ച്‌ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പാകള്‍ കേന്ദ്രീകരിച്ച്‌ ബ്ലാക്ക്‌മെയിലിങ്‌ നടത്തുന്ന വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തിയത്‌.

നഗരത്തില്‍ സ്‌പാകളുടെ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത്‌ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലീസ്‌ പിന്നീട്‌ അനധികൃത സ്‌ഥാപനങ്ങള്‍ കൂണുപോലെ ഉയര്‍ന്നപ്പോഴും കണ്ണടച്ചു എന്നാണ്‌ ആക്ഷേപം.ഇതിനു പിന്നില്‍ ഹണി ട്രാപ്പ്‌ പോലുള്ള ധനാഗമ മാര്‍ഗങ്ങള്‍ കാരണമാണെന്നും പറയുന്നു.

മയക്കുമരുന്ന്‌ വിപണനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിമാസ പണപ്പിരിവ്‌ നടക്കുന്ന മേഖല ഇത്തരം തിരുമല്‍ കേന്ദ്രങ്ങളാണ്‌ -മരട്‌ അനീഷ്‌ ‘സാക്ഷ്യപ്പെടുത്തുന്നു’. അനീഷിന്റെ വെളിപ്പെടുത്തലിനു തൊട്ടു പിന്നാലെയാണ്‌ പാലാരിവട്ടം എസ്‌.ഐ. ഉള്‍പ്പെട്ട ഹണി ട്രാപ്പ്‌ കേസ്‌ പുറത്തുവന്നത്‌.
സി.പി.ഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ സ്‌പാ നടത്തിപ്പുകാര്‍ക്കും നിര്‍ണായക പങ്കുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കുന്നു. നൂറുകണക്കിനു സ്‌പാകള്‍ നിലവില്‍ കൊച്ചിയിലെ പ്രവര്‍ത്തിക്കുന്നുണ്ട്‌.