ഹിമാചൽ പ്രദേശിലെ ചംബ ജില്ലയിൽ കനത്ത മൺസൂൺ മഴയെത്തുടർന്ന് ഉരുൾപൊട്ടിയുണ്ടായ അപകടകരമായ പാതയിലൂടെ ഏഴുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയ ആംബുലൻസ് ജീവനക്കാരൻ ജനശ്രദ്ധ നേടുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ദുരന്തമുഖത്തിലൂടെ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച ഈ യുവാവിനെ ഒരു യഥാർത്ഥ നായകൻ എന്നാണ് ജനങ്ങൾ വിശേഷിപ്പിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വലിയ പ്രശംസയാണ് ഇദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയോര മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ പാറക്കല്ലുകളും ചെളിയും നിറഞ്ഞ പാതയിലൂടെയാണ് തികച്ചും സാഹസികമായി ഇദ്ദേഹം കുഞ്ഞുമായി നടന്നത്. മുകളിൽ നിന്ന് ഏതു നിമിഷവും പാറക്കല്ലുകൾ പതിക്കാവുന്ന തരത്തിൽ തികച്ചും അപകടകരമായ അവസ്ഥയിലായിരുന്നു മലഞ്ചെരിവ്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ, ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ആംബുലൻസ് ജീവനക്കാരൻ കുഞ്ഞിനെ നെഞ്ചോട് ചേർത്തുവെച്ച് വളരെ ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ടുവെക്കുകയായിരുന്നു. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ ഇദ്ദേഹം വേഗത്തിൽ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശവാസികളും സഹപ്രവർത്തകരും ഇദ്ദേഹത്തിന് ആവശ്യമായ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
നികിൽ സൈനി എന്ന വ്യക്തി എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് തരംഗമായത്. “അർഹിച്ച അംഗീകാരവും കയ്യടിയും ഇദ്ദേഹത്തിന് തീർച്ചയായും ലഭിക്കണം. അപരിചിതനായ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച ഈ മനുഷ്യൻ ഒരു യഥാർത്ഥ നായകനാണ്” എന്ന് നിരവധി പേർ കുറിച്ചു. കഠിനമായ സാഹചര്യങ്ങളിലും ജീവൻ തൃണവൽക്കരിച്ച് സേവനം ചെയ്യുന്ന മുൻനിര അടിയന്തര വിഭാഗം ജീവനക്കാരുടെ അർപ്പണബോധത്തെയും ആളുകൾ അഭിനന്ദിച്ചു.
തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുകയാണ്. ചംബ ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡുകൾ തകർന്നതോടെ രോഗികളെയും കൊണ്ട് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ കാൽനടയായി അപകടകരമായ വഴികളിലൂടെ സഞ്ചരിച്ചാണ് ആംബുലൻസ് ജീവനക്കാരും രക്ഷാപ്രവർത്തകരും ആവശ്യക്കാർക്ക് അടിയന്തര വൈദ്യസഹായം എത്തിച്ചുനൽകുന്നത്.




