Oddly News

ഒരു വർഷമായി യുവതി ഉണ്ണുന്നതും ഉറങ്ങുന്നതും വിമാനത്താവളത്തില്‍ ! ദി ടെർമിനൽ’ സിനിമയെ അനുസ്മരിപ്പിക്കുന്നതെന്ന് സോഷ്യൽ മീഡിയ- വീഡിയോ

സ്റ്റീവൻ സ്പീൽബെർഗ് സംവിധാനം ചെയ്ത് ടോം ഹാങ്ക്സ് അഭിനയിച്ച ‘ദി ടെർമിനൽ’ എന്ന സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വീഡിയോ എക്‌സിൽ വൈറലായതോടെ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. മലേഷ്യയിലെ ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു വർഷമായി ഒരു ചൈനീസ് യുവതി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സൂചനയുണ്ട്.

വിമാനത്താവളത്തിനുള്ളിൽ കഴിയുന്ന യുവതിയുടെ വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വിമാനത്താവളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് യുവതി പ്രകോപിതയായി തട്ടിക്കയറുന്നത് കാണാം. മറ്റൊരാളോട് ഉച്ചത്തിൽ സംസാരിക്കുന്ന യുവതിയെ ശാന്തയാക്കാൻ ബ്രൗൺ ടി-ഷർട്ടും ജീൻസും ധരിച്ച ഒരു സ്ത്രീ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

പിന്നീടുള്ള ദൃശ്യങ്ങളിൽ, വിമാനത്താവളത്തിലെ വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുന്ന യുവതി തന്റെ ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവർക്ക് ചുറ്റുമായി എയർപോർട്ട് ട്രോളികളിൽ നിരത്തി വെച്ചിരിക്കുന്ന ബാഗുകൾ കണ്ടാൽ അവിടെ സ്ഥിരതാമസമാക്കിയതാണെന്ന് തോന്നും.

ഒരു വർഷമായി വിമാനത്താവളമാണ് വീട്

വീഡിയോ പ്രചരിച്ചതോടെ, ഇവർ ഏകദേശം ഒരു വർഷത്തോളമായി ക്വാലാലംപൂർ വിമാനത്താവളത്തിനുള്ളിലാണ് കഴിയുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും കുളിക്കുന്നതും ഇവർ ഇവിടെത്തന്നെയാണ്. ഇവിടുത്തെ സൗജന്യ വൈഫൈയും ഇവർ പ്രയോജനപ്പെടുത്തുന്നുണ്ട്.

എങ്കിലും, ഈ സംഭവത്തെക്കുറിച്ച് ഇമിഗ്രേഷൻ വിഭാഗമോ മലേഷ്യ എയർപോർട്ട്സ് ഹോൾഡിംഗ്സ് ബിഎച്ച്‌ഡിയോ (MAHB) ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ‘ദി സൺ മലേഷ്യ’ റിപ്പോർട്ട് ചെയ്യുന്നു.

‘ദി ടെർമിനൽ’ സിനിമയുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ

ഈ സംഭവം വൈറലായതോടെ പലരും ഇതിനെ ‘ദി ടെർമിനൽ’ എന്ന സിനിമയുമായി താരതമ്യം ചെയ്തു. 1988 മുതൽ 2006 വരെ പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ നിയമപരമായ കാരണങ്ങളാൽ കുടുങ്ങിപ്പോയ മെഹ്‌റാൻ കരിമി നസ്സേരി എന്ന ഇറാനിയൻ അഭയാർത്ഥിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.

“സർ ആൽഫ്രഡ്” എന്നറിയപ്പെട്ടിരുന്ന നസ്സേരി വിമാനത്താവളത്തിലെ ഒരു ബെഞ്ചിലിരുന്ന് വായനയിലും എഴുത്തിലുമായി വർഷങ്ങൾ ചെലവഴിച്ചു. പിന്നീട് രേഖകൾ ശരിയായതോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അദ്ദേഹം, ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ വീണ്ടും വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങിയെത്തുകയും 2022-ൽ അവിടെ വെച്ച് അന്തരിക്കുകയും ചെയ്തു.