Crime

മുന്‍കാമുകൻ വധുവിനെ വെടിവച്ചു കൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍​ക്കേ ബ്യൂട്ടിപാർലറിനുള്ളിൽ

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ വിവാഹ ആഘോഷം വിലാപമായി മാറി. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍​ക്കേയാണ് ഞായറാഴ്ച ബ്യൂട്ടിപാർലറിനുള്ളിൽ വധുവിനെ കാമുകൻ വെടിവെച്ച് കൊന്നത്. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്‍കാമുകന്‍ ദീപക് കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ടു.

ഞായറാഴ്ച രാത്രി 9 മണിയോടെ വധു സുഹൃത്തുക്കളോടൊപ്പം പ്രദേശത്തെ ബ്യൂട്ടിപാർലറിൽ ഒരുങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. മറ്റൊരാളുമായി വിവാഹം നടന്നതിൽ അസ്വസ്ഥനായ ദീപക്, പാർലറിന്റെ ജനലിന്റെ ഗ്ലാസ് തകർത്ത് അകത്തകടന്ന് മുന്‍കാമുകിയെ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ കാജലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കാജൽ ബഹർ ആവോ, തുംനെ ഹ്യൂമേ ധോഖാ ദിയാ ഹേ ( കാജൽ, പുറത്തേയ്ക്ക് വരൂ, നീ എന്നെ വഞ്ചിച്ചു),” എന്ന അലറിക്കൊണ്ടാണ് തൂവാല കൊണ്ട് മുഖം മറച്ച ദീപക് തോക്കുമായി ഇരച്ചുകയറിയത്. ഒരുങ്ങിക്കൊണ്ടിരുന്ന കാജലിന്റെ അടുത്തെത്തിയ ദീപക്, തന്റെ ഒപ്പം വരാന്‍ യുവതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ അവൻ വാതിൽ തകർത്ത് അകത്തുവന്ന് അവളെ വെടിവച്ചുവെന്ന് വധുവിന്റെ സഹോദരി നേഹ കരഞ്ഞുകൊണ്ട് പറഞ്ഞു.

മധ്യപ്രദേശിലെ വർഗയാൻ എന്ന ഗ്രാമത്തിൽ താമസിക്കുന്ന പ്രതി ദീപക് അഹിർവാർ ഇതേ ഗ്രാമത്തിൽനിന്നുള്ള തന്നെയുമുള്ള കാജലുമായി ഇഷ്ടത്തിലായിരുന്നുവെന്നും ഇരുവരും വിവാഹത്തിനായി ഒരിക്കൽ ഒളിച്ചോടിയവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ പിന്നീട് തിരിച്ചെത്തിയ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇയാ​ളോടൊപ്പം പോയതെന്ന് പോലീസിനോട് പറഞ്ഞു. പിന്നീട് വീട്ടുകാരാണ് ഝാൻസിയിലെ ചിർഗാവിൽ വെച്ച് അവളുടെ വിവാഹം നിശ്ചയിച്ചത്. ഇതാണ് ദീപകിനെ പ്രകോപിപ്പിച്ചത്.

സീനിയർ പോലീസ് സൂപ്രണ്ട് രാജേഷ് എസ്. സംഭവം സ്ഥിരീകരിച്ചു, പ്രതിയായ ദീപക് അഹിർവാറിനെ പിടികൂടാനുള്ള തീവ്രശ്രമം തുടരുകയാണെന്നും പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക സംഘം തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.