കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. അനുവദിച്ചാല്‍തന്നെ ഏതു ജില്ലയില്‍ എന്ന കാര്യത്തില്‍ രാഷ്ട്രീയകക്ഷികളുടെ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. എന്നാല്‍ പട്നയ്ക്ക് ശേഷം ബീഹാറിലെ രണ്ടാമത്തെ എയിംസ് ആയി 2015 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ദർഭംഗ എയിംസ് പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പുതിയ വാവാദം. മിഥില മേഖലയിലെ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, പത്തു വർഷം പിന്നിട്ടിട്ടും പ്രാരംഭഘട്ടത്തിൽ തന്നെ നിൽക്കുകയാണ്. നിലവിൽ അനുവദിച്ച ഭൂമിയിൽ എയിംസിന്റെ പ്രധാന കവാടത്തിന്റെ തൂണുകൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുടെ ഇഴഞ്ഞുപോക്കിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പാർട്ടി രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. നിർമ്മാണം നടക്കാത്ത ഭൂമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കോൺഗ്രസ്, ദർഭംഗ എയിംസ് പ്രവർത്തനസജ്ജമാണെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആരോപിച്ചു.
“പ്രധാനമന്ത്രി മോദി പല വേദികളിലും ദർഭംഗ എയിംസിൽ ചികിത്സ ലഭ്യമാണെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അവിടെ ഒരു ഗേറ്റ് മാത്രമാണ് ഉള്ളതെന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ് ഇന്ന് സത്യം പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ്,” കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പറഞ്ഞു.
നിലവിൽ നാഷണൽ ബിൽഡിംഗ്‌സ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് (NBCC) നിർമ്മാണ ചുമതല. പത്തുവർഷത്തെ ചർച്ചകൾക്ക് ശേഷം അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ പതുക്കെ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പ്രധാന കവാടം പൂർത്തിയായതിനൊപ്പം ചുറ്റുമതിലിന്റെ പണിയും നടക്കുന്നുണ്ട്. നിർമ്മാണം ആരംഭിച്ചതിൽ നാട്ടുകാർക്കിടയിൽ നേരിയ പ്രതീക്ഷയുണ്ടെങ്കിലും പരിഹാസങ്ങൾക്കും കുറവില്ല.
പ്രധാന കാമ്പസ് ഭാഗികമായി സജ്ജമാകുന്നതുവരെ 2027-ൽ ദർഭംഗ മെഡിക്കൽ കോളേജുമായി സഹകരിച്ച് അക്കാദമിക് പ്രവർത്തനങ്ങൾ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്.
കെട്ടിട നിർമ്മാണം 2028 അവസാനത്തോടെ പൂർത്തിയാകുമെന്ന് ദർഭംഗ എയിംസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മാധബാനന്ദ കർ പ്രത്യാശ പ്രകടിപ്പിച്ചു. ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങളും മൺസൂണും ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പും കാരണമാണ് നിർമ്മാണം വൈകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്തുകൊണ്ടാണ് നിർമ്മാണം വൈകുന്നത്?
അടിസ്ഥാന സൗകര്യങ്ങൾ: ഹൈ-ടെൻഷൻ വൈദ്യുതി ലൈനുകൾ മാറ്റുക, നാലുവരി പാത നിർമ്മിക്കുക, ഭൂമി നികത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ സംസ്ഥാന സർക്കാരിനുണ്ട്. വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി പവർഗ്രിഡ് സംവിധാനങ്ങൾ നിർമ്മിക്കാൻ വലിയ ഫണ്ട് ആവശ്യമാണ്.
സ്ഥലത്തെ ചൊല്ലിയുള്ള തർക്കം: സൈറ്റ് തിരഞ്ഞെടുക്കുന്നതിലെ തർക്കങ്ങളും ഭരണപരമായ തടസ്സങ്ങളുമാണ് പ്രധാന കാരണം. ഒടുവിൽ 2024 ഓഗസ്റ്റിലാണ് ശോഭൻ ബൈപാസിലുള്ള ഭൂമി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ കൈമാറിയത്.
ഭൂമിശാസ്ത്രപരമായ പഠനങ്ങൾ: തിരഞ്ഞെടുത്ത സ്ഥലത്ത് വിപുലമായ ഭൗമശാസ്ത്ര-ജലശാസ്ത്ര പഠനങ്ങൾ നടത്തേണ്ടി വന്നു.
ബജറ്റ് പുനഃപരിശോധന: കോവിഡ് കാലത്തിന് മുൻപ് തയ്യാറാക്കിയ റിപ്പോർട്ട് (DPR) ആയതിനാൽ നിർമ്മാണ ചിലവ് വർദ്ധിച്ചിട്ടുണ്ട്. ഇത് വീണ്ടും പരിശോധിക്കേണ്ടതുണ്ട്.
ദർഭംഗ എയിംസ് വൈകുന്നതിൽ യുവാക്കളുടെ പ്രതിഷേധം
പദ്ധതിയുടെ മന്ദഗതിയിലുള്ള പുരോഗതിയിൽ നാട്ടുകാർ വലിയ നിരാശയിലാണ്. പ്രദേശത്ത് ഭരണകക്ഷിയിൽ നിന്നുള്ള എം.പിമാരും എം.എൽ.എമാരും ഉണ്ടായിട്ടും ദൃശ്യമായ വികസനമൊന്നും നടക്കുന്നില്ലെന്ന് ദർഭംഗ നിവാസിയായ അവിനാഷ് ഭരദ്വാജ് ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 10 വർഷത്തിനിടയിൽ എയിംസിന്റെ ഗേറ്റ് മാത്രമാണ് നിർമ്മിച്ചത്. ബിജെപി പ്രതിനിധികൾ ഉണ്ടായിട്ടും പണി മുന്നോട്ട് പോകുന്നില്ല. ഇത് പൂർത്തിയാകാൻ ഇനിയും 10 വർഷമെടുക്കുമെന്നാണ് തോന്നുന്നത്,” അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കിടയിലും അമർഷം പുകയുകയാണ്. പ്രാദേശിക ആരോഗ്യരംഗത്തെ ബാധിക്കുന്ന ഈ കാലതാമസത്തിന് പിന്നിലെ ഉദ്ദേശ്യത്തെ മിഥില സ്റ്റുഡന്റ് യൂണിയനിലെ ഗോപാൽ ചൗധരി ചോദ്യം ചെയ്തു. മിഥിലയിലെ ജനങ്ങളുടെ ആരോഗ്യത്തെ സർക്കാർ പരിഹസിക്കുകയാണെന്നും പദ്ധതി മനഃപൂർവ്വം സ്തംഭിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ വലിയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിദ്യാർത്ഥി നേതാക്കൾ മുന്നറിയിപ്പ് നൽകി.
ദർഭംഗ എയിംസ് നാള്‍വഴി:
പ്രഖ്യാപനം: 2015-ൽ പ്രഖ്യാപിച്ചു.
അംഗീകാരം: 2020-ൽ അംഗീകാരം ലഭിച്ചു.
തറക്കല്ലിടൽ: 2024 നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
ചെലവ്: 187 ഏക്കറിൽ 1,264 കോടി രൂപ ചിലവിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, നിർമ്മാണം തടസ്സപ്പെട്ടത് മിഥിലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. രാഷ്ട്രീയ വാഗ്ദാനങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വ്യത്യാസത്തിന്റെ പ്രതീകമായാണ് പലരും ഈ പദ്ധതിയെ കാണുന്നത്. സമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ, നിർമ്മാണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.




