നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) മികച്ച വിജയം നേടിയതോടെ, 51-ാം വയസ്സിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ചര്‍ച്ചയാണ്.
തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും തന്റെ ഫിറ്റ്‌നസ് നിലനിർത്താൻ വിജയ് പിന്തുടരുന്ന ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ ഭക്ഷണരീതികളെക്കുറിച്ച് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനർ നരേഷ് കുമാർ ചില കാര്യങ്ങൾ പങ്കുവെക്കുന്നു.
പുറത്തുനിന്നുള്ള ഭക്ഷണവും ജങ്ക് ഫുഡും പൂർണ്ണമായും ഒഴിവാക്കുന്ന വിജയ്, രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുമ്പോൾ പോലും വീട്ടിൽ നിന്ന് തയ്യാറാക്കിയ ഭക്ഷണമാണ് കൊണ്ടുപോകുന്നത്. ഇഷ്ടമുള്ളതെല്ലാം കഴിക്കുമെങ്കിലും അതിന്റെ അളവ് നിയന്ത്രിക്കുക (Portion control) എന്നതാണ് അദ്ദേഹത്തിന്റെ രീതി. ജോലിത്തിരക്ക് എത്രയുണ്ടായാലും എല്ലാ ദിവസവും പുലർച്ചെ 5:30-നും 6:00-നും ഇടയിൽ അദ്ദേഹം ഉണരും.
രാവിലെ 9 മണിയോടെയാണ് വിജയ് പ്രാതൽ കഴിക്കുന്നത്. സാധാരണയായി രണ്ട് ഇഡ്ഡലിയും മുട്ടയുമാണ് പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ഒരു മണിയോടെ കഴിക്കുന്ന ഉച്ചഭക്ഷണത്തിൽ ചോറിനൊപ്പം വീട്ടിൽ തയ്യാറാക്കിയ പച്ചക്കറികളും ഉൾപ്പെടുത്താറുണ്ട്. വൈകുന്നേരം വിശപ്പ് തോന്നുകയാണെങ്കിൽ സാലഡുകളോ പഴച്ചാറുകളോ ആണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ദഹനം സുഗമമാക്കുന്നതിനായി രാത്രി 7:30-ന് മുൻപായി ലഘുവായ അത്താഴം കഴിക്കുന്ന ശീലവും വിജയിക്കുണ്ട്.
ഭക്ഷണത്തിൽ പ്രോട്ടീൻ ഉറപ്പാക്കാൻ മിതമായ അളവിൽ ചിക്കനും മീനും അദ്ദേഹം ഉൾപ്പെടുത്താറുണ്ട്. ഭക്ഷണക്രമത്തിനൊപ്പം വീട്ടിലെ നടത്തം, ലഘുവായ വെയ്റ്റ് ട്രെയിനിംഗ്, കൃത്യസമയത്തുള്ള ഉറക്കം എന്നിവയും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് മാറ്റുകൂട്ടുന്നു. ഇത്രയേറെ അച്ചടക്കം പാലിക്കുമ്പോഴും വിജയിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് മട്ടൺ ബിരിയാണി. പാണയൂരിലെ തന്റെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കായി അദ്ദേഹം പലപ്പോഴും മട്ടൺ ബിരിയാണി വിളമ്പാറുണ്ട്.
കൂടാതെ മധുരപലഹാരങ്ങളോടും വിജയിക്ക് വലിയ താൽപ്പര്യമുണ്ട്. അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖർ തയ്യാറാക്കുന്ന ‘ശർക്കര പൊങ്കൽ’ ആണ് വിജയിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മധുരം. ലളിതമായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണവുമാണ് അമ്പതുകളിലും ഈ രാഷ്ട്രീയ നേതാവിനെ സജീവമായി നിലനിർത്തുന്നത്.




