Featured Sports

കൂളായി ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമെത്ത മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം.
ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 117 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 25 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. ഇന്നലെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പേസര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ വെള്ളം കുടിച്ചു. 46 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 61 റണ്ണെടുത്ത നായകന്‍ എയ്‌ദീന്‍ മാര്‍ക്രത്തിനു മാത്രമാണു പിടിച്ചു നില്‍ക്കാനായത്‌.
ഡോനോവന്‍ ഫെരേര (15 പന്തില്‍ 20), ആന്റിച്‌ നോര്‍ടിയ (12 പന്തില്‍ 12) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. അര്‍ഷദീപ്‌ സിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സ് (0) പുറത്തായി. ഹര്‍ഷിത്‌ റാണ എറിഞ്ഞ അടുത്ത ഓവറില്‍ ക്വിന്റണ്‍ ഡി കോക്കും (ഒന്ന്‌) പുറത്തായി. ഡെവാള്‍ഡ്‌ ബ്രെവിസ്‌ (രണ്ട്‌), ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ് (ഒന്‍പത്‌), കോര്‍ബിന്‍ ബോഷ്‌ (നാല്‌) എന്നിവരും പൊരുതാതെ കീഴടങ്ങി. ഇന്ത്യക്കായി അര്‍ഷദീപ്‌ സിങ്‌, ഹര്‍ഷിത്‌ റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ്‌ യാദവ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഹാര്‍ദിക്‌ പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ഇന്ത്യക്കായി തിലക്‌ വര്‍മ (34 പന്തില്‍ 26), ശിവം ദുബെ (നാല്‌ പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 10) എന്നിവര്‍ പുറത്താകാതെനിന്നു. അഭിഷേക്‌ ശര്‍മ (18 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 35), ശുഭ്‌മന്‍ ഗില്‍ (28 പന്തില്‍ 28), നായകന്‍ സൂര്യകുമാര്‍ യാദവ്‌ (11 പന്തില്‍ 12) എന്നിവര്‍ പുറത്തായി. ഇന്ത്യന്‍ ടീമില്‍ ജസ്‌പ്രീത്‌ ബുംറയും അക്ഷര്‍ പട്ടേലും കളിച്ചില്ല. വ്യക്‌തിപരമായ കാരണങ്ങളാലാണു ബുംറ കളിക്കാതിരുന്നത്‌. പകരം ഹര്‍ഷിത്‌ റാണയാണു കളിച്ചത്‌. അസുഖം ബാധിച്ചാണ്‌ അക്ഷര്‍ പുറത്തിരുന്നത്‌. പകരം കുല്‍ദീപ്‌ യാദവാണു കളിച്ചത്‌.